2009, മേയ് 5, ചൊവ്വാഴ്ച

മാമ്പഴക്കാലം..

ഞങ്ങളുടെ പറമ്പില്‍ 3 മാവുകള്‍ ഉണ്ടായിരുന്നു. മൂവാണ്ടന്‍, പുളിയന്‍ പിന്നെ തൊലികയ്പ്പന്‍. മൂവാണ്ടന്‍ മാമ്പഴമായിരുന്നു എനികിഷ്ടം. പുളിയന്‍ പഴുത്താല്‍ നല്ല സ്വാദാണ്. പച്ചക്ക് കഴിക്കാന്‍ പറ്റില്ല നല്ല പുളിയായിരിക്കും. തൊലികയ്പ്പന്‍ എനികിഷ്ടമില്ലയിരുന്നു. തോല് കളയാതെ ആ മാങ്ങാ കഴിക്കാന്‍ പറ്റില്ലായിരുന്നു തൊലിക്ക് നല്ല കയപ്പാണെ. പറമ്പിന്‍റെ ഇടതു ഭാഗത്ത് ആയിരുന്നു പുളിയന്‍ മാവും തൊലികയ്പ്പന്‍ മാവും നിന്നിരുന്നത്. ആ ഭാഗത്ത് മതില്‍ കെട്ടിയിരുന്നില്ല.

സ്കൂള്‍ അടച്ചാല്‍ പിന്നെ മാങ്ങാ കല്ലെറിഞ്ഞു വീഴ്ത്താന്‍ ആണ്‍കുട്ടികളുടെ സംഘം എത്തും. അവരെറിയുന്ന കല്ല്‌ വീണു വീടിന്‍റെ ഓട് പൊട്ടുകയും കല്ലേറ് പേടിച്ചു ആളുകള്‍ക്ക് വഴി നടക്കാന്‍ പറ്റാതാകുകയും ചെയ്യുമ്പോള്‍ അമ്മൂമ്മ ചാരുകസ്സേരയുടെ സ്ഥാനം മാവിന്‍ ചുവട്ടിലേക്ക്‌ മാറ്റും. അമ്മൂമ്മയെ കുട്ടികള്ക്കെല്ലാം വലിയ പേടി ആയിരുന്നു. ഞാനായിരുന്നു അമ്മൂമ്മയുടെ സെക്രട്ടറി. ഉച്ചയൂണിനു ശേഷം അമ്മൂമ്മ ചാരുകസേരയില്‍ ഒരു വടിയും പിടിച്ചു കിടക്കും. അടുത്തൊരു കുട്ടയും വെച്ചിട്ടുണ്ടാകും. കാറ്റത്തു വീഴുന്ന മാമ്പഴങ്ങള്‍ പെറുക്കി ആ കുട്ടയില്‍ നിറക്കേണ്ടത് എന്‍റെ ചുമതലയായിരുന്നു. വാസ്തവത്തില്‍ അമ്മൂമ്മയുടെ ഉച്ച മയക്കമായിരുന്നു ആ കിടപ്പ്. മാവിന്‍ ചുവട്ടില്‍ നല്ല കാറ്റും ഉണ്ടാകുമല്ലോ. പക്ഷെ അമ്മൂമ്മയുടെ നിഴല്‍ കണ്ടാല്‍ പോലും കുട്ടികള്‍ പിന്നെ ആ ഭാഗത്തേക്ക് വരില്ല. അമ്മൂമ്മ ഉറങ്ങി എണീക്കുമ്പോള്‍ കുട്ടയില്‍ ഉള്ള മാമ്പഴം എല്ലാം എടുത്തു എല്ലാര്‍ക്കും വീതിച്ചു കൊടുക്കാന്‍ എന്നെ ഏല്പ്പിക്കും. കളിക്കുമ്പോള്‍ എന്നോട് അടികൂടിയിട്ടുള്ളവരോട് ദേഷ്യം ഉണ്ടെങ്കില്‍ അത് തീര്‍ക്കുക ആ പങ്കുവെക്കലിലാണ്. അതുകൊണ്ട് തന്നെ ആരെങ്കിലും എന്തിനെങ്കിലും എന്നോട് പിണങ്ങുകയോ വഴക്കിടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഉച്ചക്ക് മുന്‍പ് അവരായി മുന്‍കൈ എടുത്തു അത് പരിഹരിചിരിക്കും.

ഇപ്പൊ അതൊക്കെ ആലോചിക്കുമ്പോള്‍ ചിരിയാണ് വരാറ്. കുടുംബവും കുട്ടികളുമായി കഴിയുന്ന അവരൊക്കെ ഇതെല്ലാം ഓര്‍ക്കാറുണ്ടോ ആവോ?? അല്ലെങ്കില്‍ തന്നെ എന്‍റെ ഭര്‍ത്താവു പറയുന്നത് പോലെ ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന എനിക്കല്ലാതെ മാങ്ങയുടെയും ചക്കയുടെയും കാര്യം ഓര്‍ത്തിരിക്കാന് അവര്‍ക്ക്‌ വട്ടൊന്നും കണില്ലല്ലൊ അല്ലെ????

6 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

എന്നിരുന്നാലും അത്തരം ഓര്‍മ്മകളൊക്കെ ഒരു സുഖമല്ലേ?

GOPAL പറഞ്ഞു...

അയ്യട !

ramanika പറഞ്ഞു...

കുട്ടിക്കാലം മാമ്പഴക്കാലം
സന്തോഷക്കാലം.

Priya പറഞ്ഞു...

ശ്രീ പറഞ്ഞു...
എന്നിരുന്നാലും അത്തരം ഓര്‍മ്മകളൊക്കെ ഒരു സുഖമല്ലേ?

ശരിക്കും.. ആ ഓര്‍മ്മകള്‍ മാത്രല്ലേ എന്നും നമുക്കൊക്കെ സ്വന്തംയിട്ടുള്ളൂ ramaniga പറഞ്ഞു...
കുട്ടിക്കാലം മാമ്പഴക്കാലം
സന്തോഷക്കാലം

തിരിച്ചു കിട്ടാത്ത ക്കാലം എന്ന് കൂടി പറഞ്ഞാലേ പൂര്‍ണമാകൂ.

ജയശ്രീകുമാര്‍ പറഞ്ഞു...

ഓര്‍മ്മകള്‍ നമ്മെ വേരുകളോട് കണ്ണി ചേര്‍ക്കുന്നു. അവയിലൂടെയാണ് നമ്മള്‍ ആത്മാക്കളോട് വര്‍ത്തമാനം പറയുന്നത്. അവര്‍ നമ്മളോടും. പ്രിയ ഇത് പറയുമ്പോള്‍ ഞാന്‍ താങ്കളുടെ അമ്മൂമ്മയെ കണ്ടു. ഓര്‍മകളുടെ ഒതുക്കുകല്ലില്‍ ചവുട്ടിനിന്നു പഴയ ആ വടിയും പിടിച്ച് വാല്‍സല്യത്തോടെ ചിരിക്കുന്നു. ഒരുപാടോര്‍ക്കുക. നമുക്ക് നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ടവര്‍ ചുറ്റും വന്നു നൃത്തം ചെയ്യട്ടെ.

Bindhu Unny പറഞ്ഞു...

ഓര്‍ക്കാന്‍ സുഖമുള്ള ഒരു മാമ്പഴക്കാലമുണ്ടല്ലോ. ഞങ്ങളുടെ പറമ്പില്‍ ഒരു മാവുപോലും ഉണ്ടായിരുന്നില്ല. :-)