2009, ഒക്‌ടോബർ 21, ബുധനാഴ്‌ച

ആദ്യത്തെ പ്രേമാഭ്യര്‍ത്ഥന

ജനുവരി മാസം ആകുമ്പോഴേക്കും ഞങ്ങളുടെ പറമ്പിലെ മാവുകളില്‍ നിറച്ച് മാങ്ങ ആയിട്ടുണ്ടാകും. മാങ്ങ സീസണ്‍ ആയാല്‍ ഞങ്ങളുടെ വീട്ടില്‍ നിന്നും അടുത്ത വീടുകളിലേക്ക് അവ കൊണ്ടു കൊടുക്കാറുണ്ടു. (നമ്മുടെ വീട്ടിലുണ്ടാകുന്ന പച്ചക്കറികളും പഴങ്ങളും അടുത്ത വീടുകളിലേക്കു കൊണ്ടു കൊടുക്കുന്ന പതിവു ഉണ്ടായിരുന്നു അന്നു. ഇന്നും നാട്ടിന്‍പുറങ്ങളില്‍ ആ പതിവു ഉണ്ടെന്നു തോന്നുന്നു.)

അങ്ങനെ ഒരു ജനുവരി മാസം. ഞാന്‍ അന്നു എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു.എട്ടാം ക്ലാസ്സില്‍ ആയെങ്കിലും മണ്‍കലത്തില്‍ ചോറും കറിയും വെച്ചും, അംബസ്ത്താനി കളിച്ചും നടക്കുന്ന പ്രക്യതമായിരുന്നു എന്റേത്. ഒരു ദിവസം നാലഞ്ചു വീടപ്പുറമുള്ള വീട്ടില്ലേക്കു മാങ്ങയും മുരിങ്ങക്കായും കൊണ്ടു കൊടുക്കാന്‍ അമ്മ എന്നെ പറഞ്ഞു വിട്ടു. പോകുന്ന വഴിക്കു ഒരാള്‍ സൈക്കിളില്‍ വരുന്നതു കണ്ടു.നന്നായി അറിയാവുന്ന ആളാണു. അവിടെ അടുത്തു തന്നെയാണു വീടു. പ്രീഡിഗ്രിക്കു പഠിക്കുന്നു. അവന്റെ ചേച്ചി എനിക്കു കുറച്ചു നാള്‍ ട്യൂഷന്‍ എടുത്തിരുന്നു. കണ്ടാല്‍ ചിരിക്കാനും ആവശ്യത്തിനു സംസാരിക്കാനും ഉള്ള പരിച്ചയമുണ്ടായിരുന്നു എന്നു ചുരുക്കം. അന്നും അതുപോലെ അവനെ എന്നെ കണ്ടപ്പോള്‍ ചിരിച്ചു, ഞാനും ചിരിച്ചു. അടുത്ത വീട്ടില്‍ സാധനങ്ങള്‍ കൊടുത്തു തിരിച്ചു വരുമ്പോ അവന്‍ സൈക്കിളില്‍ നിന്നിറങ്ങി വഴി അരികിലുള്ള ഇലക്ട്രിക്ക് പോസ്റ്റില്‍ ചാരി നില്‍ക്കുന്നത് ഞാന്‍ അകലന്നു തന്നെ കണ്ടു. കൂട്ടുക്കാരെ ആരെയെങ്കിലും കാത്തു നില്‍ക്കായിരിക്കും എന്നെ വിചാരിച്ചുള്ളൂ. പക്ഷേ ‍ഞാന്‍ അടുത്തെത്തിയപ്പോള്‍ അവന്‍ എന്റ്ടുത്തു ‘ഞാന്‍ നിന്നെ കാത്ത് നില്ക്കായിരുന്നു’ എന്നു പറഞ്ഞു. അതൊരു പ്രേമാഭ്യര്‍ത്ഥന നടത്താനാണെന്നൊന്നും എനിക്കു ലവലേശം അറിയില്ലായിരുന്നു. അതുകൊണ്ടു വളരെ നിഷ്കളങ്കമായി ഞാന്‍ ചോദിച്ചു ‘എന്താ?’. ഞാന്‍ ഗ്രീന്‍ സിഗ്നല്‍ കാണിച്ചു എന്ന ആശ്വാസത്തോടെ അവന്‍ പറഞ്ഞു ‘ I Love You ’. അറിയാതെ ചാണകത്തില്‍ ചവിട്ടിയതു പോലെയാണു എനിക്കു അപ്പോള്‍ തോന്നിയത്. ഒരു നിമിഷത്തെ പകപ്പിനുശേഷം ‘നീ പോടാ..’ എന്നു പറഞ്ഞു ഞാന്‍ വീട്ടിലേക്കു ഓടി. ഓടി കിതച്ചെത്തിയ എന്നോട് അമ്മൂമ്മ കാര്യം തിരക്കിയപ്പോള്‍ പട്ടിയെ കണ്ടു ഓടിയതാണെന്നു ഞാന്‍ കള്ളം പറഞ്ഞു. സത്യം പറഞ്ഞിരുന്നെങ്കില്‍ ഒരു ഹിറ്റ്ലറി (ഹിറ്റ്ലറിന്റെ സത്രീലിംഗം) ആയിരുന്ന ‍അമ്മൂമ്മ അതൊരു ആഗോള പ്രശ്നമാക്കി മാറ്റുമെന്ന് എനിക്കറിയാമായിരുന്നു.

ആ സംഭവം ഞാന്‍ അത്ര സീരിയസ് ആയെടുത്തില്ല. അതിനുള്ള പക്വത വന്നിരുന്നില്ലലോ. അല്ലെങ്കില്‍ തന്നെ ഇതില്‍ ഇപ്പോ എന്തോന്നിത്ര സീരിയസായിട്ടെടുക്കാനുള്ളത്. അതുകൊണ്ടു ഞാന്‍ ആക്കാര്യം ആരോടും പറഞ്ഞില്ല. എങ്കില്ലും അതിനു ശേഷം ഒറ്റക്കു അവന്റെ മുന്‍പില്‍ ചെന്നുപെടാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു.

ആ സംഭവം നടന്നു ആറേഴു ദിവസം കഴിഞ്ഞു കാണും. ആനിവേഴ്സറിയോ സ്പോട്സ് ഡേയോ മറ്റോ ആയതോണ്ട് ഞാന്‍ അന്നു സ്ക്കൂളില്‍ പോയിരുന്നില്ല. ഉച്ചയൂണു കഴിഞ്ഞു വൈകുന്നേരം ചായ സമയം ആകുന്നതുവരെയുള്ള ഇടവേളയില്‍ അടുത്ത വീടുകളിലെ സ്ത്രീകളെല്ലാം കൂടി ഏതെങ്കിലും ഒരു വീടിന്റെ ഉമ്മറത്ത് നാട്ടുവിശേഷം പറഞ്ഞിരിക്കുക ഞങ്ങളുടെ അവിടെ പതിവായിരുന്നു. അന്നും അങ്ങനെ എല്ലാരും കൂടി ഇരിക്കുന്ന ഒരു ഉച്ച സമയം. അപ്പോഴാണ് പോസ്റ്റ്മാന്‍ വന്നത്. അന്നു എല്ലാ വീടുകളിലേക്കും കത്തുണ്ടായിരുന്നു. കത്തല്ല ഒരു പോസ്റ്റ് കാര്‍ഡ്. ഒന്നിലും അയച്ച ആളുടെ അഡ്രസ്സ് ഉണ്ടായിരുന്നില്ല എങ്കിലും എല്ലാ കാര്‍ഡുകളിലും ഒരേ കാര്യമായിരുന്നു എഴുതിയിരുന്നതു എന്നതു കൊണ്ട് എല്ലാ കാര്‍ഡും അയച്ചത് ഒരേ ആള്‍ തന്നെയാണെന്ന് മനസ്സിലായി. എന്തായിരുന്നു എഴുതിയിരുന്നത് എന്നല്ലേ???

“മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാശ്ലീഹായേ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്കു വേണ്ടി അപേക്ഷിക്കേണമ്മേ. യാതൊരു സഹായവും ഫലസിദ്ധി ഇല്ലാതെ വരുന്ന സന്ദര്‍ബത്തില്‍ ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിനു അങ്ങേക്കു വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങു ഉപയോഗിക്കേണമ്മേ. എനിക്കു ഒരു പെണ്‍ക്കുട്ടിയോടു പ്രേമം തോന്നി, ഞാന്‍ അതവളോട് തുറന്നു പറഞ്ഞപ്പോള്‍ അവള്‍ എന്നോട് അപമര്യദ്യയായി പെരുമാറി. അവള്‍ക്കെന്നോടു പ്രേമം തോന്നാന്‍ അങ്ങേ സഹായം ഞാന്‍ അപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാശ്ലീഹായേ, അങ്ങേ ഈ അനുഗ്രഹത്തെ സദാ ഓര്‍ക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു.ആമേന്‍...”

അയച്ച ആളുടെ പേരില്ലായിരുന്നെങ്കിലും എല്ലാവീട്ടിലേക്കും ഒരേ കാര്‍ഡ് വന്ന സ്ഥിതിക്ക് പരിചയമുള്ള ആ ചുറ്റുവട്ടത്തുള്ള ആളു തന്നെയാണ് ഈ നിരാശാകാമുകന്‍ എന്നു എല്ലാര്‍ക്കും ഉറപ്പായിരുന്നു. അതാരായിരിക്കും? എന്ന കണ്‍ഫ്യൂഷന്‍ മാത്രം ബാക്കിയായി. എനിക്കു മാത്രം ആളേ പിടികിട്ടി. പിന്നെ എനിക്ക് ടെന്‍ഷന്‍ ആയി ഈശ്വരാ ഈ യൂദാശ്ലീഹയെങ്ങാനും അനുഗ്രഹിചു അവനോട് എനിക്കു പ്രേമം തോന്നുമോ? പ്രേമിക്കുന്നതു വലിയ അപരാധമാണെന്നായിരുന്നു എന്റെ വിശ്വാസം (8 വര്‍ഷം മുന്‍പു വരെ). പിന്നെ കുറച്ചു നാളത്തേക്ക് എനിക്ക് ഒന്നേ പ്രാര്‍ത്ഥിക്കാന്‍ ഉണ്ടായിരുന്നുള്ളു ‘ഈശ്വരാ എനിക്കവനോട് ഒരിക്കലും ഇഷ്ടം തോന്നരുതേ’. കുറ്റി താടിയും വെച്ച് കുറെ നാള്‍ കക്ഷി എന്റെ മുന്നിലൂടെ നടന്നു നോക്കി. ഈശ്വരന്‍ എന്റെ പ്രാര്‍ത്ഥന കേട്ടതു കൊണ്ടാ അതോ യൂദാശ്ലീഹാ അവനെ അനുഗ്രഹിക്കാഞ്ഞതോ എന്നറിയില്ല എനിക്കവനോടു ഒരു തരിമ്പും സ്നേഹം തോന്നിയില്ല. എന്തായാലും ആ വര്‍ഷം പ്രീഡിഗ്രി റിസല്‍റ്റ് വന്നപ്പോള്‍ കഥാനായകന്‍ ഫെയില്‍ഡ്.. ആ കാര്‍ഡ് എഴുതാന്‍ മിനക്കെട്ട സമയം പഠിച്ചിരുന്നെങ്കില്‍ ആ പരീക്ഷയെങ്കിലും പാസ്സായേനെ.

2009, ഒക്‌ടോബർ 10, ശനിയാഴ്‌ച

ഓര്‍മ്മയുണ്ടോ???

ഈ വെക്കേഷനു നാട്ടില്‍ പോയപ്പോള്‍ പൊടി തട്ടിയെടുത്ത എന്റെ ചില പഴയ കളിപ്പാട്ടങ്ങള്‍.
കലം, ചട്ടി, തവി, അടുപ്പ്..
ചട്ടി കുട്ടി കലം വേണോ എന്നു വിളിച്ചു ചോദിച്ചു കൊണ്ട് വലിയ ചാക്കും തലയിലേറ്റി വരാറുള്ള അമ്മൂമ്മയുടെ മുഖം ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു...
മണ്‍പാത്രത്തില്‍ ചോറും കറിയും വെച്ചു കളിച്ചിരുന്ന കുട്ടിക്കാലത്തിന്റെ ഓര്‍മ്മക്കായി ഞാന്‍ ഇന്നും ഇവ സൂക്ഷിക്കുന്നു....

2009, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

തൃക്കടീരി മൂന്നുമൂര്‍ത്തി ക്ഷേത്രം.

പാലക്കാട് ജില്ലയിലെ മനോഹരമായ ഗ്രാമങ്ങളില്‍ ഒന്നായ തൃക്കടീരിയിലാണു (ഒറ്റപ്പാലത്തിനടുത്ത്) അപൂര്‍വ്വതകളേറെയുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒരു ശ്രീകോവിലില്‍ തന്നെ ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നി മൂന്നു പ്രതിഷ്ഠകളുള്ളതിനാലാണു ഈ ക്ഷേത്രം മൂന്നു മൂര്‍ത്തി ക്ഷേത്രം എന്നു അറിയപെടുന്നത്. കഷ്ടിച്ച് ഒരു കാറിനു പോകാനാവുന്ന വീതി കുറഞ്ഞ നാട്ടുവഴിയിലൂടെ വേണം ക്ഷേത്രത്തില്‍ എത്താന്‍.


ക്ഷേത്രത്തിലേക്കുള്ള റോഡ്

കിഴക്കോട്ടും പടിഞ്ഞാട്ടുമായി 2 കവാടങ്ങളാണ് ക്ഷേത്രത്തിനു ഉള്ളത്. കിഴക്കേ നടക്കു മുന്‍പിലായാണു ക്ഷേത്ര കുളം സ്ഥിതി ചെയ്യുന്നതു.


ക്ഷേത്ര കുളം

കിഴക്കോട്ടു ദര്‍ശനം നല്കി ഇരിക്കുന്ന ത്രിമൂര്‍ത്തികള്‍ക്കൊപ്പം ഗണപതിയും ക്യഷ്ണനും അയ്യപ്പനും ഉപ പ്രതിഷ്ഠകളായി ഉണ്ട്.


ക്ഷേത്രം

ഈ ക്ഷേത്രത്തെ കുറിച്ച് ഐതീഹ്യങ്ങള്‍ പലതും ഉണ്ട്. സന്താനങ്ങള്‍ ഇല്ലാതിരുന്ന അത്രി മഹര്‍ഷിക്കും ഭാര്യ അനസൂയക്കും 100 വര്‍ഷം നീണ്ടു നിന്ന കഠിന തപസിനൊടുവില്‍ ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനും പ്രത്യക്ഷപെട്ടു വരം നല്‍കി അനുഗ്രഹിച്ചത് ഇവിടെ വെച്ചാണ് എന്നാണ് ഒരു ഐതിഹ്യം. അത്രി മഹര്‍ഷിക്കും ഭാര്യ അനസൂയക്കും മോക്ഷം നല്കാന്‍ ത്രിമൂര്‍ത്തികള്‍ ശിശുക്കളായ് രൂപമെടുത്തു വന്നതു ഇവിടെ വെച്ചാണ് എന്നതാണ് മറ്റൊരു ഐതിഹ്യം.


പ്രസാദം

ധനു മാസത്തിലെ തിരുവാതിരയോടനുബന്ധിച്ച് നടത്തിവരുന്ന മൂന്നു ദിവസത്തെ ജയാബലിയാണ് ഇവിടുത്തെ പ്രധാന ഉത്സവം. തിരുവാതിര നാളില്‍ ഉച്ചക്കുള്ള പെരും പൂജയും രാത്രിയിലെ ദണ്ഡു മുറിച്ചു തൊഴലും പ്രധാനമാണു. ശിവരാത്രിയും പ്രതിഷ്ഠാ ദിനവും ആണു ഇവിടുത്തെ മറ്റു ആഘോഷങ്ങള്‍.

2009, സെപ്റ്റംബർ 22, ചൊവ്വാഴ്ച

ഹട്ട...

ഈദ് ആകാറായല്ലോ. 2ഓ 3ഓ ദിവസം പബ്ലിക്ക് ഹോളിഡേ കിട്ടും.. ഒരു വണ്‍ ഡെ ട്രിപ്പ് പോയാലോ? എല്ലാ വര്‍ഷവും പതിവുള്ളതാണു ഫ്രണ്ട്സ് എല്ലാരും കൂടി ഒരു ചെറിയ ട്രിപ്പ്. പക്ഷെ ഇത്തവണ പന്നി പനി ഒരു ഭീഷണിയായി മുന്നിലുണ്ട്.. അതുകൊണ്ട് അധികം ജന തിരക്കുള്ള സ്ഥലം വേണ്ട... അങ്ങനെയാണെങ്കില്‍ എവിടെ പോകും??? അപ്പോഴാണ് ഒരു വര്‍ഷം മുന്‍പു ഹട്ട ഗ്രാമത്തെ പറ്റിയുള്ള യാത്രാ കുറിപ്പ് ഗ്രിഹലക്ഷ്മിയില്‍ വായിച്ചത് ഓര്‍മ്മയില്‍വന്നത്. സൈറ്റ്സ് നോക്കി റോഡ് മാപ്പും വിവരങ്ങളും എടുത്തു. പക്ഷെ ഈദിനു നമുക്ക് ഹട്ടയില്‍ പോകാം എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ഞങ്ങളുടെ ടീമിലെ ഒരാളൊഴികെ എല്ലാവരും എന്തിനു എന്‍റെ ഹസ്ബന്‍ന്റ് അടക്കം എതിര്‍ത്തു. “ഹട്ട്യാ ഈദിനു പൂവാന്‍ പറ്റിയ സ്ഥലം??!! വേറെ ഒരു സ്ഥലോം കിട്ടീല്ലേ?? അവടെ എന്തൂട്ടാ ഇത്ര കാണാള്ളേ.??..” എന്നായിരുന്നു എല്ലാരുടേം ചോദ്യം. ഹട്ടയില്‍ ഫാംസ്, വാദി (അരുവി), ഡാം, ഹെറിറ്റേജ് വില്ലേജ് ഒക്കെ കാണാന്‍ ഉണ്ട് എന്ന എന്‍റെ വാദങ്ങളെല്ലാം അവര്‍ നിഷേധിച്ചു. വണ്‍ ഡേ ട്രിപ്പ് പോകാനുള്ള സ്ഥലമൊന്നും ഇല്ല പ്രത്യേകിച്ച് ഈ ചൂടു സമയത്ത് എന്നൊക്കെ പറഞ്ഞ് എന്നെ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. അങ്ങനെ അവസാനം ഈദിനു വേണ്ട് ഈ ഫ്രൈഡേ പോകാം എന്ന തീരുമാനത്തില്‍ എത്തി.

ഫ്രൈഡേ 11.09.09നു ഞങ്ങള്‍ ചിലര്‍ ( 6 പേര്‍) ഉച്ചക്ക് 12 മണിയോടെ ഹട്ടയിലേക്ക് യാത്ര തിരിച്ചു. ഗൂഗിളില്‍ നിന്നും കിട്ടിയ മാപ്പും ആയി...ഇറങ്ങാന്‍ നേരത്തും എല്ലാരും പറഞ്ഞു ‘അവടെ പോയിട്ട് ചൂടു കാരണം വണ്ടിന്നു പുറത്തിറങ്ങാന്‍ പറ്റാണ്ടെ തിരിചു വരണോ അതോ പോകാതിരിക്കുന്നതാണോ നല്ലത്ന്ന് ഒരിക്കെ കൂടി ആലോച്ചിച്ചോ’ എന്ന്. മുന്‍പോട്ട് വെച്ച കാല്‍ പിന്നോട്ടില്ലെന്ന വാശിയില്‍ ഞാന്‍ ഉറച്ചു നിന്നു. പോകുന്ന വഴിക്കു മുഴുവന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു ‘ ഈശ്വരാ വാദി ഇല്ലെങ്കിലും ഒരു ചാലെങ്കിലും കാണണെ... ഫാം ഇല്ലെങ്കിലും മൂന്നാല് ഒണങ്ങിയ പനയെങ്കിലും കാണണെ....’

1.15 ആയപ്പോള്‍ ഹട്ട ഫോര്‍ട്ട് ഹോട്ടല്‍ റൌണ്ട് എബൌട്ടില്‍ എത്തി. അവിടെ കണ്ട ഷോപ്പിങ്ങ് മാളില്‍ നിന്നു മിനറല്‍ വാട്ടറും മറ്റും വാങ്ങി. കയ്യിലിരുന്ന മാപ്പ് എടുത്ത് വഴി ഒന്നുകൂടി എല്ലാരും നോക്കി മനസ്സിലാക്കി. ഷോപ്പിങ്ങ് മാളിന്റെ വലതു ഭാഗത്തു കണ്ട വഴിയിലൂടെ മുന്നോട്ട് പോയി. 5 മിനിറ്റ് പോയി കാണും... റോഡിന്റെ ഇടതു വശത്തായി ഒരു ചെറിയ മല കണ്ടു. ‘ഹട്ട ഹില്‍’. ഹാവൂ സമാധാനം.... പിടിച്ചു നില്ക്കാന്‍ ഒരു കചിതുമ്പ് കിട്ടി എന്ന് ഞാന്‍ ആശ്വസിച്ചു. നട്ടുച്ച നേരത്ത് എന്തായാലും അവിടെ പോയാല്‍ ശെരിയാകില്ല. തിരിച്ഛു പോകുന്ന സമയത്ത് അവിടെ കയറാം എന്നു വിചാരിച്ചു യാത്ര തുടര്‍ന്നു. കുറച്ചു ദൂരം കൂടി പോയപ്പോള്‍ ഇടതു ഭാഗത്തു തന്നെ ഒരു ബോര്‍ഡ് കണ്ടു ‘ഹട്ട ഹെറിറ്റേജ് വില്ലേജ്’. മണ്ണു കൊണ്ടുള്ള ഒരു മതില്‍ കെട്ടിനുള്ളില്‍ മണ്ണു കൊണ്ടു തന്നെ നിര്‍മ്മിച്ച വീടുകളും, വാച്ച് ടവ്വറും.. നോബായതു കൊണ്ട് ഞങ്ങള്‍ ചെന്ന സമയത്തു അവിടെ അടച്ചിട്ടിരിക്കുകയായിരുന്നു. അപ്പോ ആ പ്രതീക്ഷ പോയി...

ഇനിയുള്ള പ്രതീക്ഷ വാദിയും, ഡാമും, ഫാംസും ആണ്... അപ്പോഴേക്കും സമയം 2.30 ആയിട്ടുണ്ടായിരുന്നു, എല്ലാര്ക്കും നന്നായി വിശക്കാനും തുടങ്ങി. ഭക്ഷണം വീട്ടിന്നു കൊണ്ടുപോയിരുന്നു. നോമ്പ് ആയതോണ്ട് ഒഴിഞ്ഞ സ്ഥലത്തല്ലേ ഇരുന്നു കഴിക്കാന്‍ പറ്റു. ഹെറിറ്റേജ് വില്ലേജ് കഴിഞ്ഞ ഉടനെ ഒരു കൊച്ചു റൌണ്ട് എബൌട്ട്‌ ആണ്. അവിടുന്ന് ഏതു റോഡ്‌ എടുക്കണം എന്ന കണ്‍ഫ്യൂഷനായി. ലെഫ്റ്റ് പോകാം എന്ന് ഞാന്‍ മാപ്പ്‌ നോക്കി പറഞ്ഞെങ്കിലും എന്‍റെ വാക്കിന് തെല്ലും വില നല്‍കാതെ വണ്ടി റൈറ്റ് എടുത്തു. വിശപ്പ് മനുഷ്യനെ ബധിരനും അന്ധനും ആക്കും എന്ന വാസ്തവം മനസിലാക്കി ഞാന്‍ നിശബ്ധത പാലിച്ചു. കുറച്ചു മുന്‍പോട്ടു പോയപ്പോള്‍ ലെഫ്റ്റിലേക്ക് ഒരു വഴി കണ്ടു. ആളൊഴിഞ്ഞ വഴി. അതിലൂടെ കുറച്ചു ഉള്ളിലോട്ടു പോയി വണ്ടി ഒതുക്കി നിര്‍ത്തി ഭക്ഷണം കഴിക്കാം എന്ന ഒറ്റ പ്രതീക്ഷയിലാണ് ആ വഴിയിലേക്കു വണ്ടി തിരിച്ചത് പക്ഷെ ആ വഴി ഹട്ട ഡാമിന്‍റെ ഒരു ഭാഗത്തേക്കുള്ളതായിരുന്നു. ഭാഗ്യം ഡാം തീര്‍ത്തും വരണ്ടു ഉണങ്ങിയിരുന്നില്ല എന്ന് മാത്രല്ല ഒരാളിനേക്കാള്‍ താഴ്ചയില്‍ വെള്ളവും ഉണ്ടായിരുന്നു. ഡാമിന് ചുറ്റും കൂറ്റന്‍ മലകളാണ്. കുത്തനെ ഉള്ള ഇറക്കം ഇറങ്ങിയാല്‍ വെള്ളത്തിനടുത്ത് വരെ വണ്ടിയില്‍ പോകാം. ഞങ്ങള്‍ അങ്ങനെ വെള്ളത്തിനടുത്ത് വണ്ടി ഒതുക്കി ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു.






എന്തുകൊണ്ടോ അവിടെ ചൂട് നന്നേ കുറവായിരുന്നു. ഒരുപക്ഷെ ചുറ്റുമുള്ള മലനിരകള്‍ സൂര്യന്‍റെ ചൂട് ഭൂമിയില്‍ പതിക്കാതെ ഒരു പരിധിവരെ തടയുന്നുണ്ട്‌. സമയം 3.. നല്ല വിശപ്പ് ഉള്ളതോണ്ടായിരുന്നു തോന്നണു ഭക്ഷണത്തിനെല്ലാം നല്ല സ്വാദു...... ഭക്ഷണം കഴിച്ചു കഴിഞ്ഞു കൈകഴുകാന്‍ വെള്ളത്തിനടുത്തേക്ക് ചെന്നപ്പോള്‍ നനഞ മണ്ണില്‍ ഇരട്ട കൊളംബുള്ള മൃഗങ്ങളുടെ കാല്‍ പാടുകള്‍ കണ്ടു. ഞങ്ങള്‍ ചുറ്റും നോക്കി മൃഗങ്ങളെ ഒന്നും കണ്ടില്ല. മലകള്‍ക്കിടയില്‍ എവിടെയെങ്കിലും ഉണ്ടാകും. ആളൊഴിഞ്ഞ സമയത്ത് അവ ഇറങ്ങി വരുമായിരിക്കും. അല്ലാതെ ഇത്രയും വലിയ മലകളുടെ അപ്പുറത്ത് നിന്നും എന്തായാലും മൃഗങ്ങള്‍ ഇവിടെ വെള്ളം കുടിക്കാന്‍ വരില്ല.

വിശപ്പ് മാറിയപ്പോള്‍ എന്നാല്‍ ഇനി യാത്ര തുടരാം എന്നായി എല്ലാരും. അങ്ങനെ വീണ്ടും വണ്ടി ഹെറിറ്റേജ് വില്ലേജിനടുത്തുള്ള റൌണ്ട് എബൌട്ടിലേക്ക് വിട്ടു. അവിടുന്ന് ഞാന്‍ പറഞ്ഞ ലെഫ്റ്റ് എടുത്തു റൈറ്റിലുള്ള വഴിയിലൂടെ പോയി വീണ്ടും ലെഫ്റ്റ് എടുത്തപ്പോള്‍ ഒരു ചെറിയ കയറ്റത്തിലെത്തി. കയറ്റം കയറി മുകളിലെത്തിയപ്പോള്‍ അതാ കാണുന്നു ഡാമിന്‍റെ വേറൊരു ഭാഗം. മുന്‍പ് കണ്ട ഭാഗത്തേക്കാള്‍ തണല്‍ ഈ ഭാഗത്തുണ്ടായിരുന്നു. കുറച്ചു യുറോപ്പിയന്‍സ് അവിടെ നീന്തണുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പുരുഷ പ്രജകള്‍ക്കും അവിടെ ഇറങ്ങി കുളിക്കണമെന്നായി. ഈ കൊടും ചൂടില്‍ മരുഭൂമിയില്‍ വെള്ളം ഉണ്ടാകില്ല എന്ന അടിയുറച്ച വിശ്വാസം കാരണം ആരും ടൌവ്വല്‍ ഒന്നും എടുത്തിരുന്നില്ല. 2 പേര്‍ പോയി ടൌവ്വല്‍ വാങ്ങി വന്നു. വെള്ളത്തിനടുത്തുവരെ വണ്ടി കൊണ്ടുപോകാന്‍ പറ്റില്ലായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ താഴേക്ക്‌ നടന്നു. മുകളില്‍ നിന്ന് നോക്കിയപ്പോള്‍ അധികം ദൂരം തോന്നിയില്ലെങ്കിലും നടന്നുതുടങ്ങിയപ്പോള്‍ മനസ്സിലായി ആ തോന്നല്‍ തെറ്റായിരുന്നുന്നു. നല്ല തണുത്ത ഉപ്പുവെള്ളം പ്രതീക്ഷിച്ച ഞങ്ങള്‍ക്കു അവിടെയും തെറ്റി. ചെറു ചൂടുള്ള നാച്ചുറല്‍ മിനറല്‍ വാട്ടര്‍... നല്ല ആഴം ഉണ്ടായിരുന്നു.










6 മണി ആയപ്പോഴാണ് ഞങ്ങള്‍ അവിടുന്ന് തിരിച്ചു പോന്നത്. തിരിച്ചു വരുന്ന വഴിക്ക് ഫാംസ്‌ കണ്ടു. ഫാമുകളുടെ മേല്‍നോട്ടം മുഴുവന്‍ പാകിസ്ഥനികള്‍ക്കാണ്. ഒരു ഫാമില്‍ ചെന്ന് അവിടെ ഉണ്ടായിരുന്ന പാകിസ്ഥനി തോട്ടക്കാരന്‍റെ അനുവാദം വാങ്ങി ഉള്ളിലേക്ക് കയറി. മാവുകളും, നാരകങ്ങളും, കറിവേപ്പുകളും, പശുവിനു കൊടുക്കാനുള്ള പുല്ലുകളും തഴച്ചു വളര്‍ന്നു നില്‍ക്കുന്നു. വേറൊരു ഭാഗത്ത് ഈന്തപനകള്‍ വരി വരിയായി നട്ട് വളര്‍ത്തിയിരിക്കുന്നു. കാളകളെ പോലെ പണിയെടുക്കുന്ന പാകിസ്ഥനികളുടെ അധ്വാനത്തിന്‍റെ ഫലമാണ് മരുഭൂമിയില്‍ കാണുന്ന ഈ ഫാമുകള്‍. ഇവിടെ മരുഭൂമി കൃഷി ഭൂമി ആക്കി മാറ്റാന്‍ കഷ്ട്ടപെടുമ്പോള്‍ നമ്മുടെ നാട്ടില്‍ ഉള്ള കൃഷിഭൂമി നികത്തി വീടുകള്‍ പണിയുന്നു. നമ്മുടെ കേരളം ദുബായ് ഷെയ്ഖിന്‍റെ ഭരണത്തിലായിരുന്നെങ്കില്‍ ശെരിക്കും ദൈവത്തിന്‍റെ സ്വന്തം നാടാക്കി മാറ്റിയേനെ എന്ന് തോന്നാറുണ്ട്.








തിരിച്ചു വരുന്ന വഴിക്ക് ഹട്ട ഹില്ലില്‍ ചുമ്മാ ഒന്ന് പോയി. ചെറിയൊരു മൊട്ട കുന്നു പുല്ലു വെച്ച് പിടിപ്പിച്ചു മനോഹരമാക്കിയിരിക്കുന്നു. മുകളിലേക്ക് കയറാന്‍ മണ്ണുകൊണ്ട്‌ പടികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇടക്ക് റെസ്റ്റ് ഏരിയ പോലെ ചെറിയ പനയോല ഹട്ടുകള്‍. ബാര്‍ബീകൂ ചെയ്യാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.







ഇരുട്ടായി തുടങ്ങിയതിനാല്‍ തല്കാലത്തേക്ക് ഞങള്‍ ഹട്ടയോട് വിട പറഞ്ഞു മടങ്ങി... ഇനി നവംബര്‍ 20നു ശേഷം ഒന്ന് കൂടി പോകണം... ഹട്ട പൂളുകള്‍ കാണാന്‍.

2009, സെപ്റ്റംബർ 13, ഞായറാഴ്‌ച

ഓണം 2009

ഈ മണലാരണ്യത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും ഞങ്ങള്‍ ഓണം ആഘോഷിച്ചു. 6 കൊച്ചു കുടുബങ്ങളും, 2 ബാചിലേഴ്സും... എല്ലാരും ചേര്‍ന്ന് പൂക്കളം ഇട്ടു. പിന്നെ സദ്യ.. 3ഉം 4ഉം വിഭവങ്ങള്‍ വീതം ഓരോ കുടുബങ്ങളും കൊണ്ടു വന്നു. പരിപ്പു-നെയ്യ്, സാബാര്‍, രസം, തോരന്‍, അവിയല്‍, കാളന്‍, ഓലന്‍, കൂട്ടുകറി, പൈനാപ്പിള്‍ കിച്ചടി, ഇഷ്ടു, ഇഞ്ജി തൈര്, പുളിഞ്ജി, അച്ചാര്‍, കൊണ്ടാട്ടം, പപ്പടം, പഴം, പാലട പായസം, പഴപ്രഥമന്‍ എന്നിവ കൂട്ടി ഗംബീരമായ ഓണസദ്യ. അതിനു ശേഷം വിവിധ തരം ഓണകളികള്‍. അങ്ങനെ ഒരു ഓണം അല്ല ഒരു വര്‍ഷം കൂടി കടന്നു പോയി......



ഞങ്ങളുടെ കൊച്ചു പൂക്കളം.


ഓണസദ്യ.

2009, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

പൂക്കളവും ത്രിക്കാക്കരയപ്പനും.

കുട്ടിക്കാലത്തെ ഓണം എന്തു രസമായിരുന്നുല്ലെ...
അത്തത്തിനു നാലു ദിവസം മുന്‍പെ പൂക്കളം ഇടാനുള്ള തറ ഒരുക്കി തുടങും. വട്ടത്തിലും ചതുരത്തിലും നിലനിലയായിട്ടും ഉള്ള പൂ തറകളായിരുന്നു ആദ്യമൊക്കെ ഉണ്ടാക്കാറ്. പൂക്കളത്തിന്റെ വലുപ്പവും ഡിസൈനും മാറ്റി പരീക്ഷിക്കാന്‍ തറ ഒരു തടസമാണെന്നു തിരിച്ചറിഞപ്പോള്‍ നിലം മിനുക്കി പൂക്കളം ഇടാന്‍ തുടങി. മുറ്റം നന്നായി വ്രിത്തിയാക്കി നിരപ്പാക്കി പാടത്തു നിന്നു കളിമണ്ണ് കൊണ്ടു വന്നു മെഴുകിയിടും ആദ്യം. പിന്നെ അതു നന്നായി ഉണങി 2 ദിവസം കഴിഞാല്‍ വീണ്ടും ഒന്നുകൂടി മെഴുകും. അത്തത്തിന്റെ തലെന്നു വൈകുന്നെരം ചാണകം മെഴുകി അവസാന മിനുക്കുപണി നടത്തിയിടും. പിന്നെ എന്നും രാവിലെ ചാണകം മെഴുകി പൂക്കളം ഇടുകയേ വേണ്ടു.

അത്തത്തിന്റെ തലേന്നു എല്ലാവരും പൂ പറിക്കുന്ന ആവേശത്തിലായിരിക്കും. ഓണപരീക്ഷയുടെ ചൂടൊന്നും ആ ഉത്സാഹത്തിനു മങ്ങലേല്‍പ്പിക്കാറില്ല. ഞാനും അടുത്ത 2 വീട്ടിലെ കുട്ടികളും ചെരുന്ന 6 അംഗ സംഘം ഒരുമിച്ചായിരുന്നു 3 വീടുകളിലെയും മുറ്റം ഒരുക്കുന്നതും, പൂക്കള്‍ പറിക്കുന്നതും, കളം ഇടുന്നതും. സ്ക്കൂള്‍ വിട്ടു വന്നു കാപ്പി കുടിചു എന്നു വരുത്തി ഞങള്‍ പിറ്റേന്നക്കുള്ള പൂക്കള്‍ പറിക്കാന്‍ ഇറങും. ആണ്‍കുട്ടികള്‍ സ്ക്കൂളിന്റെ അവിടുന്നെ പൂക്കള്‍ പറിക്കാന്‍ തുടങും. എന്തെല്ലാം പൂക്കളായിരുന്നു അന്നൊക്കെ. ചെബരത്തി തന്നെ എത്ര നിറങ്ങളായിരുന്നു. ചുവപ്പ്, വെള്ള, വൈലറ്റ്, റോസ്, ഓറഞ്ജു.... പിന്നെ കാശി തുബ, മാങ്ങനാറി, ചെണ്ടു മല്ലി, വാടാര്‍ മല്ലി, സീനിയ, പൂചെടി പൂക്കള്‍... അങ്ങനെ എത്ര പൂക്കള്‍. പൂക്കള്‍ക്കു പുറമെ പാടത്തു ഒരു കതിരു ഉണ്ടകും - എത്ര ദിവസമിരുന്നാലും വാടാത്ത പച്ച നിറത്തിലുള്ള കതിര് - അതും പറിക്കും. പച്ചനിറത്തിനു പിന്നെ ഉപയോഗിച്ചിരുന്നതു ശതാവരിയുടെ ഇലകളായിരുന്നു. ബ്രൊവ്ണ്‍ നിറത്തിനു വേണ്ടി തേക്കിന്റെ തളിരില പറിച്ചു ചതച്ചെടുക്കും. ചെബരത്തി മുട്ടു വാഴ ഇലയില്‍ നിരത്തി വെള്ളം തള്ളിച്ച് ഉമ്മറത്ത് വെക്കും പിറ്റേന്ന് രാവിലെക്കു വിടരാന്‍ വേണ്ടി. തുബപൂവും മുക്കുറ്റിയും കാണാന്‍ രസമാണെങ്കിലും പൂക്കളത്തില്‍ ഇട്ടാല്‍ പെട്ടന്നു വാടി പോകും എന്നുള്ളതു കൊണ്ടു അവ പേരിനു മാത്രേ ഞങ്ങള്‍ ഇടാറുള്ളൂ.

ഓണത്തിനു രണ്ടോ മൂന്നോ ദിവസം മുന്‍പല്ലേ സ്ക്കൂള്‍ അടക്കുക. അതു കഴിഞ്ഞാല്‍ പിന്നെ ത്രിക്കാക്കരയപ്പനെ ഉണ്ടാക്കുന്ന തിരക്കാകും. പാടത്തുന്ന് കളിമണ്ണ് കൊണ്ട് വന്നു കുഴച്ചു നിലത്തു അടിച്ചു ആക്രിതി വരുത്തുന്നതു ആണ്‍കുട്ടികളുടെ കുത്തകയായിരുന്നു. അതിനു നിറം വരുത്താന്‍ ഇഷ്ടിക പൊടിച്ചു വെള്ളത്തില്‍ കലക്കി തേക്കല്‍ ഞങ്ങള്‍ പെണ്‍കുട്ടികളും. ഉത്രാടത്തിന്റെ അന്നു രാത്രി ഒരു 7 മണിയോടു കൂടി ത്രിക്കാക്കരയപ്പനെ വെക്കും. അതു വീട്ടിലെ മുതിര്‍ന്ന ആളാണു ചെയ്യാ. അല്ലെങ്കില്‍ ആണ്‍കുട്ടികള്‍. 5 ത്രിക്കാക്കരയപ്പന്‍ ആണു സാധാരണ ഉണ്ണ്ടാകുക.നടുവില്‍ ഒരെണം വലുതു അതിനെക്കാള്‍ ചെറുതു 2 എണ്ണം ഇരുഭാഗത്തും അതാണു പൂക്കളം ഇടുന്ന തറയില്‍ വെക്കുക. പിന്നെ ഒരു ചെറുതു കിണറിന്റെ കരയിലും മറ്റൊന്നു ഗേറ്റിനടുത്തും ആണു വെക്കുക. നാക്കിലയില്‍ ത്രിക്കാക്കരയപ്പനെ വെച്ചു അരിമാവ് അണിയിച്ച് ക്രിഷ്ണ കിരീട പൂ, രാജമല്ലി പൂ പിന്നെ ചെബരത്തി പൂവും ചെണ്ടു മല്ലി പൂവും ഈര്‍ക്കിളില്‍ കോര്‍ത്തതും കുത്തി അലങ്കരിക്കും. പിന്നെ നളികേരവും ശര്‍ക്കരയും പഴവും വെച്ചുള്ള അടയുണ്ടാക്കും ത്രിക്കാക്കരയപ്പന് നേദിക്കാന്‍. ഞങ്ങള്‍ കുട്ടികള്‍ക്കും‍ കിട്ടും അതില്‍ ഒരു പങ്ക്. പൂജിച്ച ത്രിക്കാക്കരയപ്പനെ ആര്‍പ്പു വിളികളോടെ അതാതു സ്ഥാനത്തു വെക്കും. 5 ഓണം വരെ എന്നും രാവിലെയും വൈകീട്ടും വിളക്കു കൊളുത്തി പൂജിക്കണം. ഞങ്ങളുടെ വീട്ടില്‍ ത്രിക്കാക്കരയപ്പനെ വെക്കാറില്ല. അതുകൊണ്ടു എന്റെ ഉത്രാടം അടുത്ത വീടുകളിലായിരുന്നു.

കോളേജിലായപ്പോള്‍ പൂക്കള മത്സരത്തിനു മാത്രമായി പൂക്കളം ഇടല്‍. ഇവിടെ വന്നിട്ടും 2 വര്‍ഷം ഓഫീസില്‍ ഓണം പൂക്കളമൊക്കെ ഇട്ടു ആഘോഷിച്ചു. പൂക്കളത്തിലെ പച്ച നിറത്തിനു നാട്ടിലെ പൊലെ പാടത്തെ കതിരു കിട്ടില്ലല്ലോ പകരം ഞങള്‍ ദുബായ് മുന്‍സിപാലിറ്റിയിലെ പുല്ലു ചെത്തുന്നവരെ മണിയടിച്ചു വഴിയരികില്‍ ചെത്തി ഇട്ടിരുന്ന പുല്ലു വാരികൊണ്ടു പോയി പൂക്കളമിട്ടതു ഇന്നും ഓര്‍മ്മയുണ്ട്.

ആ പൂക്കളം ഇതാ...

2009, ഓഗസ്റ്റ് 26, ബുധനാഴ്‌ച

മണ്മറിഞുകൊണ്ടിരിക്കുന്ന പൂക്കള്‍..

ഓര്‍മ്മയുണ്ടൊ ഈ പൂക്കള്‍... മുന്‍പൊക്കെ നമ്മുടെ വീട്ടു മുറ്റങളില്‍ സുലഭമായി കാണാറുള്ള ഈ പൂക്കള്‍ ഇപ്പോള്‍ കാണണമെങ്കില്‍ ഉള്‍നാടന്‍ ഗ്രാമങളില്‍ പോകണം.



കോളാബി പൂക്കള്‍


ചെബക പൂ


ഈ പൂവിന്റെ പേര് എനിക്കു അറിയില്ലാട്ടോ. ഓണക്കാലത്തു മത്രേ ഈ പൂക്കള്‍ ഉണ്ടാകാറുള്ളു. ത്രിക്കാക്കരയപ്പന്‍മ്മെ വെക്കാന്‍ ഈ പൂ ആണു എടുക്കാറ്.


കാശിതുബ പൂ


റോസാപൂ


4 മണിപൂ



കാശിതുബ പൂ


സീനിയ


മൊസാന്ത


തെച്ചി പൂ


ശവംനാറി പൂ


ചെബരത്തി


ചെബരത്തി


മാങനാറി പൂ.


രാവിലെ വെയില്‍ വന്നതിനു ശേഷം പൂ വിരുയുന്നതു കൊണ്ടാണു തോന്നണു ഈ പൂവിനെ 10 മണിയന്‍ എന്നു വിളിക്കുന്നതു


ഇതും ഒരു 10 മണിയന്‍ ആണു


10 മണിയന്‍ ഈ മോഡലും ഉണ്ട്.



മുക്കുറ്റി


ഇതും ഒരു തെച്ചിയാണു.


സൂചി ചെബരത്തി


ഈ പൂവിനെ ഞങള്‍ കമ്മല്‍ പൂ എന്നാണു വിള്ളിക്കാറ്. ചിലര്‍ നക്ഷത്ര പൂ എന്നും വിളിക്കുന്ന കേട്ടിട്ടുണ്ടു.