2009, ഫെബ്രുവരി 21, ശനിയാഴ്‌ച

മറന്നിട്ടും എന്തിനോ നാവില്‍ ഊറുന്നു....

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ചില രുചികള്‍ ( അത് ഒരു  മിഠായിയുടേതാണെങ്കില്‍ പോലും) ഇന്നും നമ്മുടെ നാവിന്‍ തുമ്പില്‍ ഉണ്ടാകും. എന്‍റെ ഓര്‍മയിലുമുണ്ട് അത്തരം ചില രുചികള്‍.

ഞങളുടെ ഗ്രാമത്തിലൊരു ബാലവാടി ഉണ്ടായിരിന്നു. ഒരുവിധം എല്ലാ വീടുകളിലെ കുട്ടികളെയും അവിടേക്ക് വിടുമായിരുന്നു. അടുത്തുള്ള കോളനിയിലെ കുട്ടികളൊക്കെ അവിടെ പഠിക്കാന്‍ വരുമായിരുന്നു. അവര്‍ വന്നിരുന്നത് ഉപ്പുമാവും, ചോറും കിട്ടുന്നത് കൊണ്ടായിരുന്നു. രാവിലെ പോകുന്ന കുട്ടികള്‍ക്ക് 12 മണിക്ക് ചോറും, ചെറുപയര്‍ ഉപ്പിട്ട് പുഴുങ്ങിയതും കിട്ടുമായിരുന്നു. ഉച്ചക്ക് ശേഷം പോകുന്നവര്‍ക്ക് 3 മണിക്ക് ഉപ്പുമാവയിരുന്നു കൊടുത്തിരുന്നത്. ആദ്യമൊന്നും എന്നെ അവിടെ വിട്ടിരുന്നില്ല. പിന്നെ അവിടുത്തെ ടീച്ചര്‍ വീട്ടില്‍ വന്നു നിര്‍ബന്ധിച്ചപ്പോള്‍ എന്നേം അവിടെ വിടാന്‍ തുടങ്ങി. അവിടെ വരുന്ന ചില വികൃതി കുട്ടികള്‍ എന്നെ പിച്ചുകയും മാന്തുകയും ഒക്കെ ചെയ്യുമായിരുന്നു അതുകൊണ്ട് എനിക്കവിടെ പോകാന്‍ തീരേ ഇഷ്ടമില്ലായിരുന്നു. എങ്കിലും അമ്മ എന്നെ ഉന്തി തള്ളി കൊണ്ടുചെന്നാക്കും. എന്നെ രാവിലത്തെ നേരമാണ് ബാലവാടിയില്‍ വിട്ടിരുന്നത്. രാവിലെ അമ്മ കൊണ്ടുവിടും, പതിന്നോന്നെമുക്കാലായാല്‍ തിരിച്ചു വിളിച്ചോണ്ട് പോവുകയും ചെയ്യും. അവിടുന്ന് ഭക്ഷണം കഴിക്കാന്‍ എനിക്ക് അനുവാദം ഇല്ലായിരുന്നു. ഒരു ദിവസം എന്തോ കാരണം കൊണ്ടു അമ്മ കൂട്ടിക്കൊണ്ടുപോകാന്‍ വരാന്‍ വൈകി. അന്ന് ആദ്യമായി ഞാന്‍ അവിടുന്ന് ചോറും ഉപ്പിട്ട് പുഴുങ്ങിയ ചെറുപയറും കഴിച്ചു. ഓ എന്ത് രുചിയായിരുന്നു... അന്ന് വരെ ചെറുപയര്‍ കണ്ടാല്‍ മുഖം തിരിച്ചിരുന്നിരുന്ന ഞാന്‍ 2 ദിവസത്തിനുശേഷം ആഹാരം കണ്ടതുപോലെ വാരിവലിച്ചു കഴിക്കുന്ന രംഗം കണ്ടുകൊണ്ടാണ്‌ അമ്മ അവിടേക്ക് കേറി വന്നത്. അന്ന് മുതല്‍ എനിക്ക് വലിയ ഉത്സാഹമായിരുന്നു ബാലവാടിയില്‍ പോകാന്‍. പക്ഷെ പിന്നീട് ഒരിക്കല്‍പ്പോലും അവിടുന്ന് ഭക്ഷണം കഴിക്കാന്‍ അമ്മ അനുവദിച്ചിട്ടില്ല. ഒരിക്കലേ കഴിച്ചുള്ളൂ എങ്കില്‍പോലും ഉപ്പിട്ട് പുഴിങ്ങിയ ചെറുപയറിന്‍റെയും ചോറിന്‍റെയും സ്വാദു ഇന്നും എന്‍റെ നാവിന്‍തുമ്പില്‍ ഉണ്ടു. ഇനി ഒരു സത്യം പറയട്ടെ, അന്നും ഇന്നും ചെറുപയര്‍ എനികിഷ്ടമല്ല അന്ന് ബാലവാടിയില്‍ നിന്നു കഴിച്ചതല്ലാതെ..

പിന്നെ ഐസ് ഫ്രൂട്ട്, കോട്ടണ്‍ കാന്‍ന്ടി എന്ന് പുതു തലമുറ വിളിക്കുന്ന പഞ്ഞി മിഠായി, ഇവ രണ്ടുംമാണ് അമ്മയുടെ കണ്ണുവെട്ടിച്ചു ഞാന്‍ വാങ്ങി കഴിച്ചിട്ടുള്ളത്‌. ഐസ് ഫ്രൂട്ട് കനാലിലെ വെള്ളം കൊണ്ടാണ് ഉണ്ടാക്കുന്നത്, പഞ്ഞി മിഠായി കേടുവന്ന കിടക്കയില്‍ നിന്നെടുക്കുന്ന പഞ്ഞി പഞ്ചസാരയും ചേര്‍ത്താണ് ഉണ്ടാക്കുന്നത് എന്നൊക്കെയായിരുന്നു എന്നെ പിന്തിരിപ്പിക്കാനായി അമ്മ പറഞ്ഞിരുന്നത്. പക്ഷെ ഞാന്‍ അതൊന്നും വക വെച്ചില്ല. ചെറിയമ്മയായിരുന്നു എന്‍റെ കൂട്ട് പ്രതി.

എനിക്കന്നു നാലോ അഞ്ചോ വയസ്സ് കാണും, അന്നൊക്കെ ഉച്ച സമയങ്ങളില്‍ ഒരു അപ്പൂപ്പന്‍ രണ്ടു കൈയ്യിലും വലിയ തൂക്കു പാത്രത്തില്‍ ഐസ് ഫ്രൂട്ട് കൊണ്ടുവരുമായിരുന്നു. ഒരു മണി കിലുക്കി കൊണ്ടായിരിക്കും വരുക. ചുവപ്പ്, മഞ്ഞ, വെള്ള, ഓറഞ്ച് നിറങ്ങളിലുള്ളതും സേമിയ, പഴം, മാബഴം എന്നിവ ഇടക്ക് വെച്ചിട്ടുള്ള ഐസ് ഫ്രൂട്ടുകളും. കൂടാതെ സിപ്-അപ് എന്ന് വിളിക്കുന്ന പ്ലാസ്റ്റിക് കവറില്‍ നിറച്ച പല നിറത്തിലുള്ള ജ്യൂസും (മധുരമുള്ള വെള്ളം എന്ന് വിളിക്കുന്നതായിരിക്കും കൂടുതല്‍ ശെരി). മണിയടി ശബ്ദം ദൂരത്ത്‌ നിന്നു കേള്‍ക്കുമ്പോഴേക്കും വീട് മുഴുവന്‍ അരിച്ചു പെറുക്കി എങ്ങനെയെങ്കിലും 25 പൈസ സങ്കടിപ്പിച്ചു ഞാനും ചെറിയമ്മയും പറമ്പിന്‍റെ അറ്റത്ത്‌ ചെന്നു നില്‍ക്കും. അവിടെ ഒരു വലിയ മാവു ഉണ്ടായിരുന്നു. അതിന്‍റെ മറവില്‍ ഇരുന്നായിരുന്നു ഞങള്‍ ഇത്തരത്തിലുള്ള കള്ളത്തരങ്ങള്‍ ഒപ്പിക്കാറ്. സാദാ ഐസ് ഫ്രൂട്ട് 10 പൈസയും സേമിയ, പഴം തുടങ്ങിയ സ്പെഷ്യല്‍നു 15 പൈസയും ആയിരുന്നു അന്ന്. സാദാ ഐസ് ചെറിയമ്മക്കും സ്പെഷ്യല്‍ എനിക്കും അതായിരുന്നു പതിവു. അതുപോലെ തന്നെ പഞ്ഞി മിഠായിയും ഒരു ഉന്ത് വണ്ടിയില്‍ വലിയ ഭരണിയില്‍ മണിയടിച്ചുകൊണ്ടാണ് വരാറ്.

സായ്‌വിന്‍റെ കടയില്‍ നിന്ന് കിട്ടുന്ന നാരങ്ങ മിഠായി, പുളി മിഠായി ( ഇപ്പോ ഫ്ലൈറ്റുകളില്‍ കിട്ടുന്ന പുളി മിഠായി അല്ലാട്ടോ. ഇത് ഏതോ ഒരു കായ്യയോ പഴമോ ആണ്. രുദ്രാക്ഷം പോലുള്ള ഒരു കുരു ഉണ്ടായിരിക്കും.), പിന്നെ ആനചവിട്ടി എന്ന് ഞങള്‍ വിളിക്കുന്ന കടിച്ചാല്‍ പൊട്ടാത്ത ഒരു മിഠായി, ചെറിയ പ്ലാസ്റ്റിക് പാക്കറ്റില്‍ കിട്ടുന്ന അച്ചാറുകള്‍, ഉപ്പിലിട്ടത്‌... ഇവയെല്ലാം എനിക്ക് പ്രിയപ്പെട്ടതായിരുന്നു.

ഞങളുടെ ഗ്രാമത്തില്‍ 3 ചായകടകള്‍ ഉണ്ടായിരുന്നു. വേലുമാന്‍റെ ചായകട, കൊച്ചക്കന്‍റെ ചായകട പിന്നെ മാടംബീടെ കട. വേലുമാന്‍റെ കടയിലെ പഴ ഉണ്ട ( ഗോതമ്പും പൊടിയും പഴവും ചേര്‍ത്തുണ്ടാക്കുന്ന ഒരു തരം പലഹാരം), കൊച്ചക്കന്‍റെ കടയിലെ പരിപ്പുവടയും പഴം പൊരിയും, മാടംബീടെ കടയിലെ പൊറോട്ടയും ബീഫ് കറിയും..... ഇവയൊന്നും ഒരിക്കലെങ്കിലും കഴിച്ചിട്ടില്ലാത്ത ആരും ഞങളുടെ ഗ്രാമത്തില്‍ ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. വൈകീട്ടു അടുത്ത വീട്ടിലെ അമ്മാവന്‍ ചായ കുടിക്കാന്‍ പോകുന്നത് കാത്തിരിക്കും ഞാന്‍. അമ്മ ആ അമ്മാവനെ കൊണ്ടാണ് പഴ ഉണ്ടയോ പരിപ്പുവടയോ പഴം പൊരിയോ മേടിപ്പിക്കാറ്. പിന്നെ വൈകുന്നേരം 6 മണിക്ക് പോയാല്ലേ പൊറോട്ടയും ബീഫ് കറിയും കിട്ടു. അതിനും അടുത്ത വീട്ടിലെ അമ്മാവന്‍ തന്നെ ശരണം. ആ സമയത്ത് പോയില്ലെങ്കില്‍ പിന്നെ പണിവെച്ചു വരുന്നവരുടെ തിരക്കാകും. 7 മണി ആവുമ്പോഴേക്കും പൊറോട്ടയുടെയും കറിയുടെയും പോടിപ്പോലും കാണില്ല. ഉപ്പും മഞ്ഞള്‍പൊടിയും മുളകുപൊടിയും മാത്രം ചേര്‍ത്തുണ്ടാക്കുന്ന ആ ബീഫ് കറിക്ക് ഇന്നത്തെ 5 സ്‌റ്റാര്‍ ഹോട്ടലുകളില്‍ നിന്ന് ലഭിക്കുന്ന കറികളെക്കാളും സ്വദുണ്ടായിരുന്നു.

ഈ ചായകടകള്‍ ഇപ്പോഴും ഉണ്ടോ എന്നെനികറിയില്ല. അടുത്ത അവധിക്കു നാട്ടില്‍ പോകുമ്പോള്‍ സമയം അനുവധിക്കുകയാണെങ്കില്‍ ഒരിക്കല്‍ കൂടി ആ രുചികളൊക്കെ ആസ്വദിക്കണമെന്നുണ്ട്.

2009, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

ജാനകിയേടത്തി.

സിറ്റിയോട് ചേര്‍ന്നുകിടക്കുന്ന ഒരു ഗ്രാമമായിരുന്നു ഞങ്ങളുടേതു. ചെമ്പരത്തിയും കൊന്നയും പൂചെടിയും വെച്ചുപിടിപ്പിച്ച വേലികളും ടാറിടാത്ത ഇടവഴികളും ഉള്ള ഒരു കൊച്ചു ഗ്രാമം. ഞങളുടെ ഗ്രാമത്തിലെ ഓള്‍ ഇന്ത്യ റേഡിയോ ആയിരുന്നു ജാനകിയേടത്തി. ( അന്ന് BBC പ്രചാരത്തില്‍ വന്നിട്ടില്ല.) നന്നേ മെലിഞ്ഞ ദേഹപ്രകൃതി, ഒരു 5അടി പൊക്കം, നീലം മുക്കിയ വെളുത്തതെന്നു പറയാവുന്ന മുണ്ടും കരിംപച്ച ബ്ലൌസും ഒരു തോര്‍ത്ത്‌ മുണ്ടും ആയിരുന്നു വേഷം, കൈയ്യില്‍ എപ്പോഴും ഒരു തൂക്കു പാത്രവും വായിലെപ്പോഴും മുറുക്കാനും കാണും അതായിരുന്നു ജാനകിയേടത്തി. എനിക്ക് ഓര്‍മവെച്ച നാള്‍ മുതല്‍ അവരുടെ മരണം വരെ യാതൊരു മാറ്റവും ഞാന്‍ അവരില്‍ കണ്ടിട്ടില്ല. ജാനകിയേടത്തി കാക്കിറച്ചി കഴിച്ചിട്ടുണ്ട് അതാ എന്നും ഒരുപോലിരിക്കുന്നത് എന്ന് ആളുകള്‍ കളിയായി പറയാറുണ്ടായിരുന്നു.

ജാനകിയേടത്തിക്ക് മക്കള്‍ ഉണ്ടയിരുന്നില്ല. ഭര്‍ത്താവു വളരെ മുന്പേ മരിച്ചുപോയി. പക്ഷെ മക്കളെപോലെ 32 പൂച്ചകള്‍ ഉണ്ടായിരുന്നു കൂട്ടിനു. അവര്‍ എന്നും രാവിലെ 7 മണിക്കും വൈകീട്ട് 3 മണിക്കും മെയിന്‍ റോഡിനടുത്തുള്ള വേലുമാന്‍റെ ചായകടയിലേക്ക്‌ ചായ മേടിക്കാന്‍ പോകുക പതിവായിരുന്നു. എത്ര മഴയായാലും വെയിലായാലും അതിനു മാത്രം മുടക്കം വരുത്തില്ല. ചായ പക്ഷെ അവിടെ ഇരുന്നു കുടിക്കില്ല തൂക്കുപാത്രത്തില്‍ മേടിച്ചു വീട്ടില്‍ കൊണ്ടു വന്നേ കുടിക്കു. ചായ മേടിച്ചു വരുന്ന വഴിക്ക് എല്ലാ വീടുകളിലും കയറും. ഓരോ വീട്ടിലെയും ന്യൂസ് പിടിച്ചു അതെല്ലാം അടുത്ത വീടുകളില്‍ എത്തിച്ചിരുന്നത് ഈ സന്ദര്‍ശന സമയങ്ങളില്‍ ആയിരുന്നു. ഏതു വീട്ടില്‍ മീന്‍ മേടിക്കുന്നുണ്ടെങ്കിലും അതിന്‍റെ തലയും കുടലുമെല്ലാം ജാനകിയേടത്തിയുടെ മക്കള്‍ക്കുളളതാണ് (പൂച്ചകള്‍ക്ക്). അതുകൊണ്ട് ഒരു 10 മണിയാകുമ്പോള്‍ മീന്‍ വേസ്റ്റ് എടുക്കാന്‍ വരും. വലിയ ചെമ്പ് നിറയെ ചോറ് വെച്ചു ഈ മീന്‍ വേസ്റ്റ് ചേര്‍ത്താണ് പൂച്ചകള്‍ക്ക് കൊടുക്കുക. നെല്‍ കൃഷി ഉള്ളതോണ്ട്‌ നല്ല കുത്തരി തന്നെയാണ് പൂച്ചകള്‍ക്ക് കൊടുത്തിരുന്നത്. ചായയും മുറുക്കാനും മാത്രം കഴിച്ചു ജീവിക്കുന്ന ജാനകിയേടത്തിക്ക് എന്തിനാ കുത്തരി??

ജാനകിയേടത്തി 'മമ്മൂട്ടിയുടെ' ഒരു ആരാധികയായിരുന്നു. കുറച്ചു ദൂരയുള്ള സിനിമ തിയറ്റ്റില്‍ കളിക്കുന്ന സിനിമയുടെ പോസ്റ്ററുകള്‍ വേലുമാന്‍റെ കടേടെ മുന്‍പിലാണ് ഒട്ടിക്കുക. മമ്മൂട്ടിയുടെ സിനിമ പോസ്റ്റ്ര്‍ ഒട്ടിച്ച ദിവസം ജാനകിയേടത്തിക്ക് സ്വര്‍ഗം കിട്ടിയ പോലെയാണ്. ആരെങ്കിലും മമ്മൂട്ടിയെ കുറ്റം പറഞ്ഞാല്‍ അവര്‍കത് സഹിക്കില്ലായിരുന്നു. ദൂരദര്‍ശനില് മമ്മൂട്ടിയുടെ സിനിമ വരുന്ന ആഴ്ചകളില്‍ അടുത്ത വീട്ടിലെ tvക്ക് മുന്‍പില്‍ നേരത്തെ സ്ഥാനം പിടിക്കുമായിരുന്നു. നാന സിനിമവാരിക മുടങ്ങാതെ എവിടുന്നെങ്കിലും സങ്കടിപിച്ചു ആരേങ്കിലേം കൊണ്ടു വായിപിച്ചു ആ വാര്‍ത്തകളും എല്ലാ വീടുകളിലും എത്തികാറുണ്ടയിരുന്നു.

ഇന്നത്തെ കാലത്താണെങ്കില്‍ ജാനുFM എന്ന് വിളിക്കാമായിരുന്നു. നാട്ടുവിശേഷങ്ങള്‍, വീടുവിശേഷങ്ങള്‍, പരദൂഷണം, സിനിമ ന്യൂസ്, രാഷ്ട്രീയം അങ്ങനെ ഒരു വിധം എല്ലാ വാര്‍ത്തകളും ആ FM വഴി ലഭ്യമായിരുന്നു. വഴിയിലൂടെ പുതിയ ആളുകള്‍ ആരെങ്കിലും പോകുന്ന കണ്ടാല്‍ അമൂമ്മ പറയും ജാനു വന്നാല്‍ അറിയാം ആരാ? ഏത് വീടിലേക്ക്‌ വന്നതാ? എന്തിനാ വന്നത്‌? എന്നൊക്കെന്നു. ഇടവഴികളില്‍ മൊട്ടിട്ടിരുന്ന ചെറിയ പ്രണയങ്ങള്‍, പുതിയതായി കല്യാണം കഴിച്ചുകൊണ്ട് വരുന്ന പെണ്‍കുട്ടികളുടെ സ്വഭാവം, കിട്ടിയ സ്രീധനത്തിന്‍റെ കണക്ക് അങ്ങനെ ജാനകിയേടത്തിക്ക് അറിയാത്ത കാര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മരിക്കുന്നതിനു ഒരാഴ്ച്ച മുന്‍പ് അവര്‍ കിടപ്പിലായി. അവസാനം 32 പൂച്ചകളെയും തനിച്ചാക്കി അവര്‍ വിടപറഞ്ഞു. ജാനകിയേടത്തിടെ ജീവനറ്റ ശരീരത്തിന് ചുറ്റും പകച്ചിരുന്നിരുന്ന പൂച്ചകള്‍... ആ ചിത്രം മായാതെ ഇന്നും എന്‍റെ മനസില്‍ ഉണ്ട്. അവരുടെ മരണത്തിനു ശേഷം അവര്‍ മക്കളെപോലെ വളര്‍ത്തിയിരുന്ന പൂച്ചകളെ ചില നിക്രിഷ്ടമനുഷ്യര്‍ കൊന്നു തിന്നു എന്ന വാര്‍ത്തയും കേള്‍ക്കാന്‍ കഴിഞ്ഞു.

ഇന്നിവിടെ ഈ മണലാരണ്യത്തിലെ ഫ്ലാറ്റ് എന്നു ഓമനപേരിട്ടു വിളിക്കുന്ന നാലു ചുവരുകള്ക്കുള്ളില്‍ അടുത്ത ഫ്ലാറ്റില്‍ ആരാണെന്നുപോലും അറിയാതെ ഒതുങ്ങികൂടുമ്പോള്‍ ഒരു ജാനകിയേടത്തി ഉണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നു...............

2009, ഫെബ്രുവരി 18, ബുധനാഴ്‌ച

തവള പിടുത്തക്കാര്‍ !!!!!!

പാടത്തേക്കു കുറച്ചു ദൂരം പോകണം എങ്കിലും ഇടക്ക് വേറെ വീടുകള്‍ ഒന്നും ഇല്ലാത്തതു കൊണ്ടു മഴക്കാലമായാല്‍ തവളകളുടെ 'പോക്രാം പോക്രാം' കരച്ചില്‍ ഉമ്മ്രത്തിരുന്നാല്‍ കേള്‍ക്കാമായിരുന്നു. രാത്രി കാലങ്ങളില്‍ പെട്രോമാക്സും, ചാക്കും കൊണ്ടു മൂന്നാലു ആളുകള്‍ പാടത്തേക്കു പോകുന്നത് കാണാം. അവര്‍ ഭക്ഷണം കഴിക്കാത്ത വികൃതി കുട്ടികളെ പിടിക്കാന്‍ പാടത്തിനപ്പുറമുള്ള തോട് കടന്നു പോവുകയാണ് എന്നയിരുന്നു ചെറുപത്തില്‍ അമ്മ എന്നെ പറഞ്ഞു വിശ്വസിപ്പീച്ചിരുന്നത്. അവരാണത്രേ കുട്ടികളെ കണ്ണ് കുത്തി പൊട്ടിച്ചും കൈയും കാലും ഒടിച്ചും ഭിക്ഷക്കിരുത്തുന്നത്. പിന്നെ പിന്നെ കുട്ടികളെ പിടുത്തക്കാരുടെ പെട്രൊമാക്സിന്‍റെ വെളിച്ചം ദൂരത്തുനിന്നു കാണുമ്പോഴേക്കും ഞാന്‍ അമ്മയുടെ പുറകില്‍ ഒളിക്കുമായിരുന്നു.

കുട്ടികളെയല്ല അവര്‍ തവളയെ പിടിക്കാനാണ് രാത്രി കാലങ്ങളില്‍ മഴയും ഇരുട്ടും പാബുകളെയും വകവെക്കാതെ പോകുന്നത് എന്ന് മനസ്സില്ലാകുന്ന പ്രായമായപോള്‍ പിന്നെ അതെന്തിനു? എന്നായി എന്‍റെ അടുത്ത സംശയം. പലരും പലതും പറഞ്ഞു. ഷാപ്പില്‍ കറി വെക്കാനാണ്, തവളയുടെ കാല് പൊരിച്ചു കഴിച്ചാല്‍ വേഗത്തില്‍ ഓടാനും ചാടാനും പറ്റും അതുകൊണ്ട് കള്ളന്‍മാര്‍ മേടിച്ചു കഴിക്കും, കോളേജില്‍ വില്‍ക്കാനാണ് കുട്ടികള്ക്കു പഠിക്കാന്‍, തുടങ്ങി പലതും. വാസ്തവത്തില്‍ എന്തിനായിരിക്കും അവര്‍ മഴയത്ത് ഇരുട്ടിനെയും ക്ഷുദ്ര ജീവികളെയും അവഗണിച്ച് ഇത്ര കഷ്ടപ്പെട്ട് ആ പാവം തവളകളെ പിടിച്ചിരുന്നത്???

2009, ഫെബ്രുവരി 13, വെള്ളിയാഴ്‌ച

ആമുഖം.

പപ്പടം ഇല്ലാത്ത സദ്യ... അതുപോലെയാണ് ഓര്‍മകളില്ലാത്ത മനുഷ്യര്‍. പപ്പടം പോലെ പോടിഞ്ഞുപോകുന്ന ഈ ജീവിതം ഓരോ ദിവസവും എന്തെല്ലാം ഓര്‍മ്മകള്‍ നല്‍കികൊണ്ടാണ് കടന്നു പോകുന്നത്, അത് ഒരു പപ്പടവട്ടതോളമേ ഉള്ളു എങ്കില്‍ പോലും. അവയില്‍ ചിലതെന്കിലും ഒരല്പം നഷ്ടബോധത്തോടെ നമ്മള്‍ ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ടാകും. ഓര്‍മ്മിക്കാന്‍ ഇഷ്ടപെടുന്ന നഷ്ടബോധം തോന്നുന്ന പപ്പടവട്ടത്തിന്‍റ്റേ അത്രേം ഉള്ള ആ കൊച്ചു ഓര്‍മകളിലൂടെ നമ്മുകൊരുമിച്ചു യാത്ര ചെയ്യാം.......

2009, ഫെബ്രുവരി 7, ശനിയാഴ്‌ച

ഫസ്റ്റ് പോസ്റ്റ് .. ടെസ്റ്റ് പോസ്റ്റ്. ..

ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ