2010 സെപ്റ്റംബർ 22, ബുധനാഴ്‌ച

കുമ്മാട്ടി കളി പാട്ടുകള്‍

തൃശൂര്‍ക്കാരുടെ സ്വന്തം കുമ്മാട്ടിക്കളി.. കുമ്മാട്ടി എന്താണെന്നു അറിയുന്ന മലയാളികള്‍ ഇന്നു വളരെ ചുരുക്കമാണ്. എന്തിനു തൃശൂര്‍ക്കാര്‍പോലും "കുമ്മാട്ടിയോ??? അതെന്താ???" എന്നു ചോദിക്കുന്ന കാലം.



മൂന്നോണത്തിന്‍റെ അന്ന് വൈകുന്നേരമാണ് കുമ്മാട്ടികള്‍ വീടുകളിലേക്ക് വരുക. മേലാസകലം കറുക പുല്ലു വെച്ചുകെട്ടി കടും നിറങ്ങളിലുള്ള മുഖം മൂടികള്‍ വെച്ച കുമ്മാട്ടികള്‍. കൃഷ്ണന്‍, ഹനുമാന്‍, കാട്ടാളന്‍, തള്ള, ഗണപതി തുടങ്ങിയവയാണ് കുമ്മാട്ടികള്‍ സാധാരണ വെക്കാറുള്ള മുഖം മൂടികള്‍. ഓരോ വര്‍ഷവും കളികഴിഞ്ഞാല്‍ എല്ലാ മുഖം മൂടികളും ഞങ്ങളുടെ വീടിനടുത്തുള്ള കുഞ്ഞിനായരുടെ വീട്ടിലാണ്‌ സൂക്ഷിക്കുക. തലമുറകളായി കൈമാറി കിട്ടിയ അവകാശം. എനിക്ക് പുളിക്കളിയെക്കാള്‍ ഇഷ്ടം കുമ്മാട്ടിക്കളിയായിരുന്നു. അതിനുകാരണം ഒരു പ്രതേക താളത്തിലുള്ള കുമ്മാട്ടി പാട്ടുകളായിരുന്നു. രാമായണത്തിലെയും മഹാഭാരതത്തിലേയും ചില കഥകള്‍, നാടന്‍ കഥകള്‍ തുടങ്ങിയവയൊക്കെ കുമ്മാട്ടി പാട്ടായി പാടുമായിരുന്നു. അവയില്‍ ചിലത്...

തള്ളേ തള്ളേ എങ്ങട് പോണൂ
ആര്യംക്കാവില് നെല്ലിനു പോണൂ
അവിടുത്തെ തമ്പ്രാന്‍ എന്ത് പറഞ്ഞു
തല്ലാന്‍ വന്നു കുത്താന്‍ വന്നു
ഓടി ഒളിച്ചു കൈതകാട്ടില്‍
കൈത എനിക്കൊരു കയറു തന്നു
കയറു കൊണ്ട് കാളയെ കെട്ടി
കാള എനിക്കൊരു കുന്തി തന്നു
കുന്തി കൊണ്ട് വാഴക്കിട്ടു
വാഴ എനിക്കൊരു കുല തന്നു
കുല കൊണ്ട് പത്തായത്തില്‍ വെച്ചു
പത്തായം എനിക്കത് പഴിപ്പിച്ചു തന്നു
അതിലൊരു പഴം കുമ്മാട്ടി തിന്നു
ആറാപ്പോ................
*****************************************
മഞ്ഞന്‍ നായര് കുഞ്ഞന്‍ നായര്
മഞ്ഞ കാട്ടില്‍ പോകാല്ലോ
മഞ്ഞ കാട്ടില്‍ പോയ പിന്നെ
മഞ്ഞ കിളിയെ പിടിക്കാലോ
മഞ്ഞ കിളിയെ പിടിച്ചാ പിന്നെ
പപ്പും തൂവലും പറിക്കാലോ
പപ്പും തൂവലും പറിച്ചാ പിന്നെ
ഉപ്പും മുളകും പുരട്ടാലോ
ഉപ്പും മുളകും പുരട്ടിയാ പിന്നെ
ചട്ടിയിലിട്ടു പൊരിക്കാലോ
ചട്ടിയിലിട്ടു പൊരിച്ചാ പിന്നെ
നാക്കില വാട്ടി പൊതിയാലോ
നാക്കില വാട്ടി പൊതിഞ്ഞാ പിന്നെ
കള്ള് ഷാപ്പില്‍ പോകാലോ
കള്ള് ഷാപ്പില്‍ പോയാ പിന്നെ
കള്ളും കൂട്ടി അടിക്കാലോ
കള്ളും കൂട്ടി അടിച്ചാ പിന്നെ
ഭാര്യേം മക്കളേം തല്ലാലോ
******************************************
ചാടി ഹനുമാന്‍ രാവണന്‍റെ മുന്‍പില്‍
എന്താടാ രാവണാ ഏതാടാ രാവണാ
സീതേ കക്കാന്‍ കാരണം
നിന്നോടാരു പറഞ്ഞിട്ടോ
നിന്‍റെ മനസ്സില്‍ തോന്നിട്ടോ
എന്നോടാരും പറഞ്ഞിട്ടല്ലാ
എന്‍റെ മനസ്സില്‍ തോന്നിട്ടാ .....................

ഈ പാട്ട് എനിക്കിത്രയേ അറിയൂ. ബാക്കി അറിയാവുന്ന തൃശൂര്‍ക്കാര്‍ ആരെങ്കിലും ഈ വഴിക്ക് വന്നാല്‍ ........ഇതു മുഴുവനാക്കായിരുന്നു.....

2009 ഒക്‌ടോബർ 21, ബുധനാഴ്‌ച

ആദ്യത്തെ പ്രേമാഭ്യര്‍ത്ഥന

ജനുവരി മാസം ആകുമ്പോഴേക്കും ഞങ്ങളുടെ പറമ്പിലെ മാവുകളില്‍ നിറച്ച് മാങ്ങ ആയിട്ടുണ്ടാകും. മാങ്ങ സീസണ്‍ ആയാല്‍ ഞങ്ങളുടെ വീട്ടില്‍ നിന്നും അടുത്ത വീടുകളിലേക്ക് അവ കൊണ്ടു കൊടുക്കാറുണ്ടു. (നമ്മുടെ വീട്ടിലുണ്ടാകുന്ന പച്ചക്കറികളും പഴങ്ങളും അടുത്ത വീടുകളിലേക്കു കൊണ്ടു കൊടുക്കുന്ന പതിവു ഉണ്ടായിരുന്നു അന്നു. ഇന്നും നാട്ടിന്‍പുറങ്ങളില്‍ ആ പതിവു ഉണ്ടെന്നു തോന്നുന്നു.)

അങ്ങനെ ഒരു ജനുവരി മാസം. ഞാന്‍ അന്നു എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു.എട്ടാം ക്ലാസ്സില്‍ ആയെങ്കിലും മണ്‍കലത്തില്‍ ചോറും കറിയും വെച്ചും, അംബസ്ത്താനി കളിച്ചും നടക്കുന്ന പ്രക്യതമായിരുന്നു എന്റേത്. ഒരു ദിവസം നാലഞ്ചു വീടപ്പുറമുള്ള വീട്ടില്ലേക്കു മാങ്ങയും മുരിങ്ങക്കായും കൊണ്ടു കൊടുക്കാന്‍ അമ്മ എന്നെ പറഞ്ഞു വിട്ടു. പോകുന്ന വഴിക്കു ഒരാള്‍ സൈക്കിളില്‍ വരുന്നതു കണ്ടു.നന്നായി അറിയാവുന്ന ആളാണു. അവിടെ അടുത്തു തന്നെയാണു വീടു. പ്രീഡിഗ്രിക്കു പഠിക്കുന്നു. അവന്റെ ചേച്ചി എനിക്കു കുറച്ചു നാള്‍ ട്യൂഷന്‍ എടുത്തിരുന്നു. കണ്ടാല്‍ ചിരിക്കാനും ആവശ്യത്തിനു സംസാരിക്കാനും ഉള്ള പരിച്ചയമുണ്ടായിരുന്നു എന്നു ചുരുക്കം. അന്നും അതുപോലെ അവനെ എന്നെ കണ്ടപ്പോള്‍ ചിരിച്ചു, ഞാനും ചിരിച്ചു. അടുത്ത വീട്ടില്‍ സാധനങ്ങള്‍ കൊടുത്തു തിരിച്ചു വരുമ്പോ അവന്‍ സൈക്കിളില്‍ നിന്നിറങ്ങി വഴി അരികിലുള്ള ഇലക്ട്രിക്ക് പോസ്റ്റില്‍ ചാരി നില്‍ക്കുന്നത് ഞാന്‍ അകലന്നു തന്നെ കണ്ടു. കൂട്ടുക്കാരെ ആരെയെങ്കിലും കാത്തു നില്‍ക്കായിരിക്കും എന്നെ വിചാരിച്ചുള്ളൂ. പക്ഷേ ‍ഞാന്‍ അടുത്തെത്തിയപ്പോള്‍ അവന്‍ എന്റ്ടുത്തു ‘ഞാന്‍ നിന്നെ കാത്ത് നില്ക്കായിരുന്നു’ എന്നു പറഞ്ഞു. അതൊരു പ്രേമാഭ്യര്‍ത്ഥന നടത്താനാണെന്നൊന്നും എനിക്കു ലവലേശം അറിയില്ലായിരുന്നു. അതുകൊണ്ടു വളരെ നിഷ്കളങ്കമായി ഞാന്‍ ചോദിച്ചു ‘എന്താ?’. ഞാന്‍ ഗ്രീന്‍ സിഗ്നല്‍ കാണിച്ചു എന്ന ആശ്വാസത്തോടെ അവന്‍ പറഞ്ഞു ‘ I Love You ’. അറിയാതെ ചാണകത്തില്‍ ചവിട്ടിയതു പോലെയാണു എനിക്കു അപ്പോള്‍ തോന്നിയത്. ഒരു നിമിഷത്തെ പകപ്പിനുശേഷം ‘നീ പോടാ..’ എന്നു പറഞ്ഞു ഞാന്‍ വീട്ടിലേക്കു ഓടി. ഓടി കിതച്ചെത്തിയ എന്നോട് അമ്മൂമ്മ കാര്യം തിരക്കിയപ്പോള്‍ പട്ടിയെ കണ്ടു ഓടിയതാണെന്നു ഞാന്‍ കള്ളം പറഞ്ഞു. സത്യം പറഞ്ഞിരുന്നെങ്കില്‍ ഒരു ഹിറ്റ്ലറി (ഹിറ്റ്ലറിന്റെ സത്രീലിംഗം) ആയിരുന്ന ‍അമ്മൂമ്മ അതൊരു ആഗോള പ്രശ്നമാക്കി മാറ്റുമെന്ന് എനിക്കറിയാമായിരുന്നു.

ആ സംഭവം ഞാന്‍ അത്ര സീരിയസ് ആയെടുത്തില്ല. അതിനുള്ള പക്വത വന്നിരുന്നില്ലലോ. അല്ലെങ്കില്‍ തന്നെ ഇതില്‍ ഇപ്പോ എന്തോന്നിത്ര സീരിയസായിട്ടെടുക്കാനുള്ളത്. അതുകൊണ്ടു ഞാന്‍ ആക്കാര്യം ആരോടും പറഞ്ഞില്ല. എങ്കില്ലും അതിനു ശേഷം ഒറ്റക്കു അവന്റെ മുന്‍പില്‍ ചെന്നുപെടാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു.

ആ സംഭവം നടന്നു ആറേഴു ദിവസം കഴിഞ്ഞു കാണും. ആനിവേഴ്സറിയോ സ്പോട്സ് ഡേയോ മറ്റോ ആയതോണ്ട് ഞാന്‍ അന്നു സ്ക്കൂളില്‍ പോയിരുന്നില്ല. ഉച്ചയൂണു കഴിഞ്ഞു വൈകുന്നേരം ചായ സമയം ആകുന്നതുവരെയുള്ള ഇടവേളയില്‍ അടുത്ത വീടുകളിലെ സ്ത്രീകളെല്ലാം കൂടി ഏതെങ്കിലും ഒരു വീടിന്റെ ഉമ്മറത്ത് നാട്ടുവിശേഷം പറഞ്ഞിരിക്കുക ഞങ്ങളുടെ അവിടെ പതിവായിരുന്നു. അന്നും അങ്ങനെ എല്ലാരും കൂടി ഇരിക്കുന്ന ഒരു ഉച്ച സമയം. അപ്പോഴാണ് പോസ്റ്റ്മാന്‍ വന്നത്. അന്നു എല്ലാ വീടുകളിലേക്കും കത്തുണ്ടായിരുന്നു. കത്തല്ല ഒരു പോസ്റ്റ് കാര്‍ഡ്. ഒന്നിലും അയച്ച ആളുടെ അഡ്രസ്സ് ഉണ്ടായിരുന്നില്ല എങ്കിലും എല്ലാ കാര്‍ഡുകളിലും ഒരേ കാര്യമായിരുന്നു എഴുതിയിരുന്നതു എന്നതു കൊണ്ട് എല്ലാ കാര്‍ഡും അയച്ചത് ഒരേ ആള്‍ തന്നെയാണെന്ന് മനസ്സിലായി. എന്തായിരുന്നു എഴുതിയിരുന്നത് എന്നല്ലേ???

“മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാശ്ലീഹായേ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്കു വേണ്ടി അപേക്ഷിക്കേണമ്മേ. യാതൊരു സഹായവും ഫലസിദ്ധി ഇല്ലാതെ വരുന്ന സന്ദര്‍ബത്തില്‍ ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിനു അങ്ങേക്കു വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങു ഉപയോഗിക്കേണമ്മേ. എനിക്കു ഒരു പെണ്‍ക്കുട്ടിയോടു പ്രേമം തോന്നി, ഞാന്‍ അതവളോട് തുറന്നു പറഞ്ഞപ്പോള്‍ അവള്‍ എന്നോട് അപമര്യദ്യയായി പെരുമാറി. അവള്‍ക്കെന്നോടു പ്രേമം തോന്നാന്‍ അങ്ങേ സഹായം ഞാന്‍ അപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാശ്ലീഹായേ, അങ്ങേ ഈ അനുഗ്രഹത്തെ സദാ ഓര്‍ക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു.ആമേന്‍...”

അയച്ച ആളുടെ പേരില്ലായിരുന്നെങ്കിലും എല്ലാവീട്ടിലേക്കും ഒരേ കാര്‍ഡ് വന്ന സ്ഥിതിക്ക് പരിചയമുള്ള ആ ചുറ്റുവട്ടത്തുള്ള ആളു തന്നെയാണ് ഈ നിരാശാകാമുകന്‍ എന്നു എല്ലാര്‍ക്കും ഉറപ്പായിരുന്നു. അതാരായിരിക്കും? എന്ന കണ്‍ഫ്യൂഷന്‍ മാത്രം ബാക്കിയായി. എനിക്കു മാത്രം ആളേ പിടികിട്ടി. പിന്നെ എനിക്ക് ടെന്‍ഷന്‍ ആയി ഈശ്വരാ ഈ യൂദാശ്ലീഹയെങ്ങാനും അനുഗ്രഹിചു അവനോട് എനിക്കു പ്രേമം തോന്നുമോ? പ്രേമിക്കുന്നതു വലിയ അപരാധമാണെന്നായിരുന്നു എന്റെ വിശ്വാസം (8 വര്‍ഷം മുന്‍പു വരെ). പിന്നെ കുറച്ചു നാളത്തേക്ക് എനിക്ക് ഒന്നേ പ്രാര്‍ത്ഥിക്കാന്‍ ഉണ്ടായിരുന്നുള്ളു ‘ഈശ്വരാ എനിക്കവനോട് ഒരിക്കലും ഇഷ്ടം തോന്നരുതേ’. കുറ്റി താടിയും വെച്ച് കുറെ നാള്‍ കക്ഷി എന്റെ മുന്നിലൂടെ നടന്നു നോക്കി. ഈശ്വരന്‍ എന്റെ പ്രാര്‍ത്ഥന കേട്ടതു കൊണ്ടാ അതോ യൂദാശ്ലീഹാ അവനെ അനുഗ്രഹിക്കാഞ്ഞതോ എന്നറിയില്ല എനിക്കവനോടു ഒരു തരിമ്പും സ്നേഹം തോന്നിയില്ല. എന്തായാലും ആ വര്‍ഷം പ്രീഡിഗ്രി റിസല്‍റ്റ് വന്നപ്പോള്‍ കഥാനായകന്‍ ഫെയില്‍ഡ്.. ആ കാര്‍ഡ് എഴുതാന്‍ മിനക്കെട്ട സമയം പഠിച്ചിരുന്നെങ്കില്‍ ആ പരീക്ഷയെങ്കിലും പാസ്സായേനെ.

2009 ഒക്‌ടോബർ 10, ശനിയാഴ്‌ച

ഓര്‍മ്മയുണ്ടോ???

ഈ വെക്കേഷനു നാട്ടില്‍ പോയപ്പോള്‍ പൊടി തട്ടിയെടുത്ത എന്റെ ചില പഴയ കളിപ്പാട്ടങ്ങള്‍.
കലം, ചട്ടി, തവി, അടുപ്പ്..
ചട്ടി കുട്ടി കലം വേണോ എന്നു വിളിച്ചു ചോദിച്ചു കൊണ്ട് വലിയ ചാക്കും തലയിലേറ്റി വരാറുള്ള അമ്മൂമ്മയുടെ മുഖം ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു...
മണ്‍പാത്രത്തില്‍ ചോറും കറിയും വെച്ചു കളിച്ചിരുന്ന കുട്ടിക്കാലത്തിന്റെ ഓര്‍മ്മക്കായി ഞാന്‍ ഇന്നും ഇവ സൂക്ഷിക്കുന്നു....