ഓര്‍മ്മകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഓര്‍മ്മകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 സെപ്റ്റംബർ 22, ബുധനാഴ്‌ച

കുമ്മാട്ടി കളി പാട്ടുകള്‍

തൃശൂര്‍ക്കാരുടെ സ്വന്തം കുമ്മാട്ടിക്കളി.. കുമ്മാട്ടി എന്താണെന്നു അറിയുന്ന മലയാളികള്‍ ഇന്നു വളരെ ചുരുക്കമാണ്. എന്തിനു തൃശൂര്‍ക്കാര്‍പോലും "കുമ്മാട്ടിയോ??? അതെന്താ???" എന്നു ചോദിക്കുന്ന കാലം.



മൂന്നോണത്തിന്‍റെ അന്ന് വൈകുന്നേരമാണ് കുമ്മാട്ടികള്‍ വീടുകളിലേക്ക് വരുക. മേലാസകലം കറുക പുല്ലു വെച്ചുകെട്ടി കടും നിറങ്ങളിലുള്ള മുഖം മൂടികള്‍ വെച്ച കുമ്മാട്ടികള്‍. കൃഷ്ണന്‍, ഹനുമാന്‍, കാട്ടാളന്‍, തള്ള, ഗണപതി തുടങ്ങിയവയാണ് കുമ്മാട്ടികള്‍ സാധാരണ വെക്കാറുള്ള മുഖം മൂടികള്‍. ഓരോ വര്‍ഷവും കളികഴിഞ്ഞാല്‍ എല്ലാ മുഖം മൂടികളും ഞങ്ങളുടെ വീടിനടുത്തുള്ള കുഞ്ഞിനായരുടെ വീട്ടിലാണ്‌ സൂക്ഷിക്കുക. തലമുറകളായി കൈമാറി കിട്ടിയ അവകാശം. എനിക്ക് പുളിക്കളിയെക്കാള്‍ ഇഷ്ടം കുമ്മാട്ടിക്കളിയായിരുന്നു. അതിനുകാരണം ഒരു പ്രതേക താളത്തിലുള്ള കുമ്മാട്ടി പാട്ടുകളായിരുന്നു. രാമായണത്തിലെയും മഹാഭാരതത്തിലേയും ചില കഥകള്‍, നാടന്‍ കഥകള്‍ തുടങ്ങിയവയൊക്കെ കുമ്മാട്ടി പാട്ടായി പാടുമായിരുന്നു. അവയില്‍ ചിലത്...

തള്ളേ തള്ളേ എങ്ങട് പോണൂ
ആര്യംക്കാവില് നെല്ലിനു പോണൂ
അവിടുത്തെ തമ്പ്രാന്‍ എന്ത് പറഞ്ഞു
തല്ലാന്‍ വന്നു കുത്താന്‍ വന്നു
ഓടി ഒളിച്ചു കൈതകാട്ടില്‍
കൈത എനിക്കൊരു കയറു തന്നു
കയറു കൊണ്ട് കാളയെ കെട്ടി
കാള എനിക്കൊരു കുന്തി തന്നു
കുന്തി കൊണ്ട് വാഴക്കിട്ടു
വാഴ എനിക്കൊരു കുല തന്നു
കുല കൊണ്ട് പത്തായത്തില്‍ വെച്ചു
പത്തായം എനിക്കത് പഴിപ്പിച്ചു തന്നു
അതിലൊരു പഴം കുമ്മാട്ടി തിന്നു
ആറാപ്പോ................
*****************************************
മഞ്ഞന്‍ നായര് കുഞ്ഞന്‍ നായര്
മഞ്ഞ കാട്ടില്‍ പോകാല്ലോ
മഞ്ഞ കാട്ടില്‍ പോയ പിന്നെ
മഞ്ഞ കിളിയെ പിടിക്കാലോ
മഞ്ഞ കിളിയെ പിടിച്ചാ പിന്നെ
പപ്പും തൂവലും പറിക്കാലോ
പപ്പും തൂവലും പറിച്ചാ പിന്നെ
ഉപ്പും മുളകും പുരട്ടാലോ
ഉപ്പും മുളകും പുരട്ടിയാ പിന്നെ
ചട്ടിയിലിട്ടു പൊരിക്കാലോ
ചട്ടിയിലിട്ടു പൊരിച്ചാ പിന്നെ
നാക്കില വാട്ടി പൊതിയാലോ
നാക്കില വാട്ടി പൊതിഞ്ഞാ പിന്നെ
കള്ള് ഷാപ്പില്‍ പോകാലോ
കള്ള് ഷാപ്പില്‍ പോയാ പിന്നെ
കള്ളും കൂട്ടി അടിക്കാലോ
കള്ളും കൂട്ടി അടിച്ചാ പിന്നെ
ഭാര്യേം മക്കളേം തല്ലാലോ
******************************************
ചാടി ഹനുമാന്‍ രാവണന്‍റെ മുന്‍പില്‍
എന്താടാ രാവണാ ഏതാടാ രാവണാ
സീതേ കക്കാന്‍ കാരണം
നിന്നോടാരു പറഞ്ഞിട്ടോ
നിന്‍റെ മനസ്സില്‍ തോന്നിട്ടോ
എന്നോടാരും പറഞ്ഞിട്ടല്ലാ
എന്‍റെ മനസ്സില്‍ തോന്നിട്ടാ .....................

ഈ പാട്ട് എനിക്കിത്രയേ അറിയൂ. ബാക്കി അറിയാവുന്ന തൃശൂര്‍ക്കാര്‍ ആരെങ്കിലും ഈ വഴിക്ക് വന്നാല്‍ ........ഇതു മുഴുവനാക്കായിരുന്നു.....

2009 ഒക്‌ടോബർ 10, ശനിയാഴ്‌ച

ഓര്‍മ്മയുണ്ടോ???

ഈ വെക്കേഷനു നാട്ടില്‍ പോയപ്പോള്‍ പൊടി തട്ടിയെടുത്ത എന്റെ ചില പഴയ കളിപ്പാട്ടങ്ങള്‍.
കലം, ചട്ടി, തവി, അടുപ്പ്..
ചട്ടി കുട്ടി കലം വേണോ എന്നു വിളിച്ചു ചോദിച്ചു കൊണ്ട് വലിയ ചാക്കും തലയിലേറ്റി വരാറുള്ള അമ്മൂമ്മയുടെ മുഖം ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു...
മണ്‍പാത്രത്തില്‍ ചോറും കറിയും വെച്ചു കളിച്ചിരുന്ന കുട്ടിക്കാലത്തിന്റെ ഓര്‍മ്മക്കായി ഞാന്‍ ഇന്നും ഇവ സൂക്ഷിക്കുന്നു....

2009 മേയ് 20, ബുധനാഴ്‌ച

അവധി കഴിഞ്ഞു സ്കൂളിലേക്ക്....

സ്ക്കൂളില്‍ പഠിച്ചിരുന്ന കാലത്ത് ഈ ദിവസങ്ങളില്‍ പുതിയ ബുക്കുകള്‍ ചട്ടയിടുന്ന തിരക്കിലായിരിക്കും. ജൂണ്‍ 1ന്‌ അല്ലേ സ്ക്കൂള്‍ തുറക്കുക. മെയ്‌ 1ന്‌ റിസള്‍ട്ട്‌ അറിയും. മെയ്‌ പകുതിയാകുമ്പോഴേക്കും ടെക്സ്റ്റ്‌ ബുക്കുകള്‍ കിട്ടും. പിന്നെ നോട്ട് ബുക്കുകള്‍ വാങ്ങി തരും. ബ്രൌണ്‍ പേപ്പറും നെയിം സ്ലിപ്സും വാങ്ങും. പുതിയ ബുക്സ് മറിക്കുമ്പോള്‍ വരുന്ന ഒരു പുതുമണം ഉണ്ട്. എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള ഒരു മണമാണത്. ആ മണം ആസ്വദിച്ചു കൊണ്ട് എല്ലാ ബുക്കുകളും വൃത്തിയായി ചട്ടയിട്ടു നെയിം സ്ലിപ്‌ ഒട്ടിച്ചു പേരെഴുതി വെക്കും. ആദ്യം ന്യൂസ്‌ പേപ്പര്‍ കൊണ്ടും പിന്നെ ബ്രൌണ്‍ പേപ്പര്‍ കൊണ്ടും ആണ് ചട്ടയിടുക. 2 മാസം കഴിഞ്ഞു ആ ബുക്കുകള്‍ കണ്ടാല്‍ ബ്രൌണ്‍ പേപ്പറിന്‍റെ ചട്ട പോയിട്ട് ബുക്കിന്‍റെ ചട്ട പോലും ഉണ്ടാകില്ല എന്നതാണ് വാസ്തവം. പുതിയ ബാഗ്‌, കുട, യൂണിഫോം, ബുക്സ്, പെന്‍സില്‍ ബോക്സ്‌, പെന്‍, പെന്‍സില്‍, റബ്ബര്‍ ഇതൊക്കെ കിട്ടികഴിഞ്ഞാല്‍ പിന്നെ എത്രയും പെട്ടന്ന് സ്ക്കൂള്‍ തുറക്കണേ എന്നായിരിക്കും പ്രാര്‍ത്ഥന.

അതുവരെ പെയ്തില്ലെങ്കിലും ജൂണ്‍ 1നു എന്തായാലും ഒരു മഴ ഉറപ്പാണ്‌. മരവിച്ചു കിടക്കുന്ന മണ്ണിലേക്ക് ആദ്യ മഴ പെയ്യുമ്പോള്‍ നനഞ്ഞ മണ്ണില്‍ നിന്നും ഉയര്‍ന്നു വരുന്ന ഒരു മണമുണ്ട്. മണ്ണിന്‍റെ മണം എന്നൊക്കെ പറഞ്ഞാല്‍ അതാണ്.. പുതിയ യൂണിഫോം അഴുക്കാകുമെങ്കിലും ആ മഴ എനികിഷ്ട്ടമായിരുന്നു.

ആദ്യ ദിവസം യൂണിഫോം ഇടേണ്ടി വരാറില്ല. ഒരു ബുക്കും പേനയും മാത്രം കൊണ്ടുപോയാല്‍ മതി. കഴിഞ്ഞ വര്ഷം പഠിച്ച ക്ലാസ്സില്‍ തന്നെയാണ് ചെന്നിരിക്കേണ്ടത്. അവിടുന്ന് ജയിച്ച കുട്ടികളുടെ പേരുവിളിച്ചു ഡിവിഷന്‍ തിരിച്ചു അതാതു ക്ലാസ്സുകളിലേക്ക് കൊണ്ടുപോകും. കൂട്ടുക്കാര്‍ പലരും വേറെ വേറെ ഡിവിഷനില്‍ ആകും. പേര് വിളിച്ചു കഴിഞ്ഞാല്‍ ഞങള്‍ കൂട്ടുകാരെല്ലാം ചേര്‍ന്ന് കരഞ്ഞു കാണിച്ചു ടീച്ചറെ കൊണ്ട് സമ്മതിപ്പിച്ചു ഒരേ ഡിവിഷനില്‍ തന്നെ കയറി കൂടും. ടീച്ചറെ കൊണ്ട് സമ്മതിപ്പിചാല്‍ മാത്രം പോര നമുക്ക് പകരം ആ ഡിവിഷനിലേക്ക് പോകാന്‍ വേറെ കുട്ട്യേ കണ്ടെത്തി സ്മ്മതിപ്പികേണ്ടതും നമ്മുടെ ഉത്തരവാദിത്ത്വമാണ്. പുതിയ ക്ലാസ്സില്‍ എത്തിയാല്‍ ക്ലാസ്സ്‌ ടീച്ചര്‍ വന്നു ആദ്യം എല്ലാവരുടെയും പേരുകള്‍ ചോദിക്കും. പിന്നെ കുറച്ചു ഉപദേശങ്ങള്‍ തരും, "നിങ്ങള്‍ ഇത്ര നാളും പഠിച്ചപോലെയല്ല ഒരു ക്ലാസ്സ്‌ കൂടി ഉയര്‍ന്നിരിക്കയാണ്. ഈ വര്‍ഷം തൊട്ടു കുറച്ചു കൂടി കൂടുതല്‍ പഠിക്കാന്‍ ഉണ്ട്...... " എന്നൊക്കെ. അതുകഴിഞ്ഞ് ടൈം ടേബിള്‍ തരും. തീര്‍ന്നു അന്നത്തെ ക്ലാസ്സ്‌. പിന്നെ നമുക്ക് വീട്ടില്‍ പോകാം.

ഒരാഴ്ചത്തേക്ക് പഠിക്കാന്‍ നല്ല ഉഷാറായിരിക്കും. പുതിയ ബുക്കുകള്‍ അല്ലെ.. ബാഗ്‌ ബെന്ചിലേ വെക്കു. പൊടി ആക്കാതെ കൊണ്ട് നടക്കും. എന്‍റെ ബാഗും ബുക്കും കേടാകാറില്ല. പക്ഷെ പെന്‍സിലും പേനയും ഒരുവഴിക്കാക്കും. പെന്‍സിലിന്‍റെയും പേനയുടെയും മൂട് കടിക്കുന്ന ശീലം ഉണ്ടായിരുന്നേ... അവസാനം അമ്മ ബാക്കില്‍ റബ്ബര്‍ ഉള്ള പെന്‍സിലുകളും സ്റ്റീലിന്‍റെ പേനകളും മാത്രം വാങ്ങി തരാന്‍ തുടങ്ങി. അങ്ങനെയാണ് ആ ശീലം മാറിയത്.

അങ്ങനെ ഓര്‍മിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ഉണ്ട് സ്കൂള്‍ ജീവിതത്തില്‍.......

2009 മേയ് 12, ചൊവ്വാഴ്ച

തൃശൂര്‍ പൂരം എക്സിബിഷന്‍.

എല്ലാ വര്‍ഷവും തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ച് പൂരപറമ്പില്‍ വടക്കുംനാഥന്‍റെ കിഴക്കേ ഗോപുരത്തിനടുത്തായി എക്സിബിഷന്‍ വരും. അത് മാര്‍ച്ച്‌ ആദ്യ ആഴ്ച തുടങ്ങി മെയ്‌ അവസാനം വരെ നീണ്ടു നില്‍ക്കും. സ്കൂള്‍ അവധിക്കാലം കൂടിയാണല്ലോ അപ്പോള്‍. നാട്ടിലുണ്ടായിരുന്നപോള്‍ എല്ലാ‍ വര്‍ഷവും ഞാനും എക്സിബിഷന്‍ കാണാന്‍ പോകാറുണ്ട്. ഇന്ത്യയുടെ പല സ്ഥലങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ ഉണ്ടാകും. കളിപ്പാട്ടങ്ങള്‍, വള, മാല, പാത്രങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, തുണിത്തരങ്ങള്‍, ചെടികള്‍, എന്നുവേണ്ട ഒരു വിധം എല്ലാ‍ സാധനങളും താരതമ്യേന കുറഞ്ഞ വിലക്ക് അവിടെ ലഭിക്കും.

കുട്ടിക്കാലത്ത് ഞാന്‍ എക്സിബിഷനില്‍ പോയിരുന്നത് കളിപ്പാട്ടങ്ങള് ലക്ഷ്യമിട്ട് കൊണ്ടായിരുന്നു. അന്നത്തെ പ്രധാന ആകര്‍ഷണം ബോട്ട് ആയിരുന്നു. 2 രൂപയായിരുന്നു അതിനു വില എന്നാണ് എന്‍റെ ഓര്‍മ്മ. ഒരു വലിയ വട്ട പത്രത്തില്‍ നിറച്ചും വെള്ളം എടുത്തു ബോട്ട് അതില്‍ വെച്ച് ഉള്ളില്‍ ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് കത്തിച്ചാല്‍ പട പട.... ശബ്ദത്തില്‍ ഓടും. എല്ലാ കളിപ്പാട്ട സ്റ്റാളിനു മുന്‍പിലും ഒരു പാത്രം വെള്ളത്തില്‍ ഇങ്ങനെ ബോട്ടുകള്‍ ഓടുന്നുണ്ടാകും. അതുകണ്ടാല്‍ പിന്നെ ഏതേലും കുട്ടികള്‍ അത് വാങ്ങാതെ പോകാന്‍ സമ്മതിക്കുമോ. പക്ഷെ വീട്ടില്‍ കൊണ്ടുവന്നു 5 മിനിറ്റിനു ഉള്ളില്‍ അതിന്‍റെ കത്തിക്കല്‍ തീരും. അത് എന്ത് മാജിക്‌ ആണാവോ?

പിന്നെ വാങ്ങാറുള്ളത് ബബിള്‍സ് ഉണ്ടാക്കാണത്. ഒരു ചെറിയ കുപ്പിയില്‍ സോപ്പും വെള്ളവും, അറ്റം വട്ടത്തില്‍ വളച്ച് വെച്ചിട്ടുള്ള പ്ലാസ്റ്റിക്‌ കോലും... വെറും സോപ്പും വെള്ളമായിരുന്നില്ല തോന്നണു അത്. കാരണം അതിലുള്ള വെള്ളം തീരുമ്പോള്‍ സോപ്പും പോടീ കലക്കി ബബിള്‍സ് വരത്താന്‍ നോക്കിയിട്ട് നടന്നിട്ടില്ല. ഇപ്പോ ക്ലോസ് അപ്പ്‌ന്‍റെ പരസ്യത്തില്‍ കാണാറുണ്ട് അത്തരത്തിലുള്ള ബബിള്‍സ് മേക്കര്‍. ഇവിടെ DSFനു പോകുമ്പോള്‍ ബബിള്‍സ് മേക്കറിന്‍റെ മോഡേണ്‍ വെര്‍ഷന്‍ കാണാറുണ്ട് .

ഐസ് ക്രീം, പഞ്ഞി മിഠായി (cotton candy) , ചോളോപൊരി (popcorn), മുളകു ബജി, തുടങ്ങിയവയായിരുന്നു എക്സിബിഷ്നില്‍ എന്നെ ആകര്‍ഷിച്ചിരുന്ന മറ്റു സാധനങ്ങള്‍. യന്ത്ര ഊഞ്ഞാല്‍ (giant wheel), ട്രെയിന്‍, ചെറിയ പൂളിലൂടെ ഓടുന്ന ബോട്ട് എന്നിവയിലൊക്കെ കയറാനും എനിക്ക് ഇഷ്ട്ടമായിരുന്നു.

ഇനി എന്നാ ഒന്ന് എക്സിബിഷ്നില്‍ പോകാന്‍ പറ്റുക. ചൂടിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏപ്രില്‍ മെയ്‌ മാസങ്ങളില്‍ നാട്ടിലേക്കു വരുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ തോന്നുന്നില്ല. ഇവിടെ ACയില്‍ ജീവിച്ചു ബ്രോയിലര്‍ കോഴിയെ പോലെ ആയിരിക്കുന്നു എന്നതാണ് വാസ്തവം .

2009 മേയ് 2, ശനിയാഴ്‌ച

ഓര്‍മയിലെ തൃശൂര്‍ പൂരം

അങ്ങനെ ഈ വര്‍ഷത്തെ പൂരവും വന്നെത്തി. ഇന്നലെ ആയിരുന്നു സാമ്പിള്‍ വെടിക്കെട്ട്. നാളെ പൂരമാണ്‌. മറ്റന്നാള്‍ ദേശക്കാരുടെ പൂരവും. ഒരു തൃശൂര്‍‍ക്കാരി ആണെങ്കിലും ഇതുവരെ തൃശൂര്‍ പൂരം നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടില്ല. പൂരം TVയില്‍ ലൈവ് കാണിക്കാന്‍ തുടങ്ങിയതില്‍ പിന്നെയാണ് "ആഹാ ഇതാണല്ലേ തൃശൂര്‍ പൂരം" എന്ന് മനസ്സിലായത്.

എന്‍റെ കുട്ടിക്കാലത്ത് അടുത്തുള്ള വീടുകളിലെല്ലാം പൂരത്തിന് നാലു അഞ്ചു ദിവസം മുന്‍പേ വിരുന്നുകാര്‍ എത്തിത്തുടങ്ങും. പിന്നെ പൂരത്തിന് പോകുമ്പോള്‍ കുട്ടികള്‍ക്ക് കൊറിക്കാന്‍ കൊടുത്തയക്കേണ്ട പലഹാരപണികളുടെ തിരക്കാകും. ചക്ക വറുത്തത്, ഉണ്ണിയപ്പം, മുറുക്ക്, പക്കാവട എന്നിവ ഉണ്ടാക്കുന്നതിന്‍റെ കൊതിപ്പിക്കുന്ന മണമാകും കാറ്റിന്. ഞങളുടെ വീട്ടില്‍ മാത്രം വിരുന്നുകാരും ഉണ്ടാകില്ല പലഹാരങ്ങള്‍ ഉണ്ടാകുന്ന തിരക്കും ഉണ്ടാകില്ല. പൂരത്തിന് വീട്ടിന്നു കൊണ്ടുപോകേം ഇല്ലാ. "കുടിച്ചു ബോധം ഇല്ലാതെ വരുന്ന ആളുകളുടെ ഇടയിലേക്കാ പൂരം കാണാന്‍ പോകുന്നത് മിണ്ടാതെ അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരുന്നോ" എന്നാ അമ്മൂമ്മ പറയാറ്. അടുത്തുള്ള വല്ല വീടിലും ജനിച്ചാല്‍ മതിയാരുന്നു എന്ന് തോന്നിപോയിട്ടുണ്ട് അപ്പോഴൊക്കെ.

പൂരത്തിന് കുറച്ചു ദിവസം മുന്‍പ് ആനച്ചമയം പ്രദര്‍ശനം ഉണ്ടാകും. C.M.S സ്ക്കൂളിലായിരുന്നു ഉണ്ടാകാറ്. ഇപ്പോഴും അവിടെ തന്നെയാകും എന്ന് തോന്നുന്നു. അത് കാണാന്‍ മുത്തശ്ശന്‍ എന്നെ കൊണ്ട് പോകും. നെറ്റിപട്ടം, വെഞ്ജ്ജാമ്മരം, ആലവട്ടം, കുടകള്‍ ഒക്കെയുണ്ടാകും പ്രദര്‍ശനത്തിനു. പക്ഷെ പൂരത്തിന് കുടമാറ്റത്തിനു ഉള്ള സ്പെഷ്യല്‍ കുടകള്‍ ഒന്നും അവിടെ കാണില്ല. അത് കുടമാറ്റത്തിന്‍റെ സമയത്ത് മാത്രേ പുറത്തെടുക്കൂ. ആന ചമയം കൂടാതെ പന്തലും കാണിച്ചുതരും മുത്തശ്ശന്‍. പാറമ്മേക്കവിന്‍റെയും തിരുവമ്പാടിയുടെയും പന്തലുകള്‍. വെടിക്കെട്ടിലും, കുടമാറ്റത്തിലും മാത്രമല്ല പന്തലിന്‍റെ കാര്യത്തിലും ഇരുകൂട്ടരും തമ്മില്‍ കടുത്ത മത്സരം ഉണ്ടാകും.

പൂരത്തിന് 2 ദിവസം മുന്‍പ് രാത്രി ഒരു 7 മണിയോട് കൂടി സാമ്പിള്‍ വെടിക്കെട്ട് ഉണ്ടാകും. ഒരു മണികൂര്‍ നീണ്ടു നില്‍ക്കുന്ന വെടിക്കെട്ട്. വീടിനടുത്തുള്ള മെയിന്‍ റോഡ്‌ ക്രോസ് ചെയ്തു കുറച്ചു മുന്നോട്ടു നടന്നു മണ്ണുംകുഴിടെ അവിടെ നിന്നാല്‍ വെടിക്കെട്ട് കാണാന്‍ കഴിയുമായിരുന്നു. ( മണ്ണുംകുഴി എന്ന് പറഞ്ഞാല്‍ ഇഷ്ടിക പണിക്കുവേണ്ടി മണ്ണ് എടുതുണ്ടായ ഒരു വലിയ കുളം ആണ്. മണ്ണുംകുഴി കഴിഞ്ഞാല്‍ പിന്നെ അങ്ങോട്ട്‌ പാടമാണ്. മരങ്ങളുടെയും കെട്ടിടങ്ങളുടെയും തടസങ്ങള്‍ ഇല്ലാത്തതുകൊണ്ട് അവിടെ നിന്നാല്‍ സുഗമായി വെടിക്കെട്ട് കാണാം.) അതുകൊണ്ട് സാമ്പിള്‍ വെടിക്കെട്ടു എല്ലാ വര്‍ഷവും കാണാന്‍ സാധിക്കാറുണ്ട്.പ്രധാന വെടിക്കെട്ട് പുലര്‍ച്ചെ 4 മണിക്കാണ്. അതോണ്ട് അത് കാണാന്‍ സാധിക്കാറില്ല. ഒരു 6 വര്‍ഷം മുന്‍പാണ് ഞാന്‍ ആദ്യമായി പ്രധാന വെടിക്കെട്ട് കാണുന്നത്.തൃശൂര്‍ റൌണ്ടിലുള്ള ഒരു ബില്ഡിങിന്‍റെ മുകളില്‍ നിന്നുകൊണ്ട്‌. അതിനുശേഷം 2ദിവസത്തേക്ക് എനിക്ക് ചെവി കേള്‍ക്കാന്‍ കഷ്ടായിരുന്നു. വെടിക്കെട്ടിന്‍റെ ശബ്ദ്ത്തില്‍ ചെവിയുടെ ഡയഫ്രം അടിച്ചു പോയിന്നു വിചാരിച്ചതാ.. ഓ അത്ര ശബ്ദ്മാണ്...

ഇവിടെ DSF സമയത്ത് ഉണ്ടാകുന്ന വെടിക്കെട്ട് കണ്ടു അന്തം വിട്ടു നില്ക്കുന്നവരെ കാണുമ്പൊള്‍ "ഇതു എന്ത് വെടിക്കെട്ട് അതൊക്കെ തൃശൂര്‍ പൂരം വെടിക്കെട്ട്" എന്ന് പറയണം തോന്നാറുണ്ട്.

2009 ഏപ്രിൽ 1, ബുധനാഴ്‌ച

ഏപ്രില്‍ ഫൂള്‍...

പണ്ടൊക്കെ ഏപ്രില്‍ ഫൂള്‍ ഒരു പേടിസ്വപ്നമായിരുന്നു.ഞങളുടെ ഗ്രാമത്തില്‍ ആണ്പ്പിള്ളേരുടെ ഒരു ഗാംങ് ഉണ്ടായിരുന്നു. എല്ലാ വിരുതന്മാരും ഉള്ള്പ്പെടും അതില്‍. ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ക്ക് ആരോടെങ്കിലും ഏതേങ്കിലും തരത്തില്‍ ദേഷ്യം തോന്നിയിട്ടുണ്ടെങ്കില്‍ അത് തീര്‍ക്കുക ഏപ്രില്‍ ഫൂളിന്‍റെ മറവിലാണ്. ഒരു തവണ അടുത്ത വീട്ടിലെ അയ്യപേട്ടന്‍റെ വരാന്തയില്‍ കിടന്നിരുന്ന കട്ടില്‍ രാവിലെ നോക്കുമ്പോ ഇലക്ട്രിക്‌ പോസ്റ്റില്‍ കെട്ടി വെച്ചിരിക്കുന്നു. അതും ഒരു 10 വീട് അപ്പുറത്തുള്ള പോസ്റ്റില്‍. മുറ്റത്ത്‌ അഴക്കയില്‍ ഉണ്ങാന്‍ സാരിയോ ഷര്‍ട്ടോ ഇട്ടിട്ടുണ്ടെങ്കില് പിന്നെ അത് ധരിച്ച മനുഷ്യകോലങ്ങള്‍ ഏതെങ്കിലും മരത്തില്‍ തൂങ്ങി മരിക്കുകയോ ആരുടെയെങ്കിലും കിണറ്റില്‍ ചാടി മരിക്കുകയോ ചെയ്തിരിക്കും. പിന്നെ പത്രങ്ങള്‍ എന്തെങ്കിലും പുറത്തു ഉണ്ടെങ്കില്‍ ഏപ്രില്‍ 1നു രാവിലെ മുതല്‍ ഓരോ വീടും കയറി ഇറങ്ങി അന്വേഷികണ്ടി വരും ഞങളുടെ ബക്കറ്റ് കണ്ടോ കലം കണ്ടോ എന്നൊക്കെ. ഇതൊക്കെ പിന്നേം സഹിക്കാം. ഒത്തിരി ദേഷ്യമുള്ളവരുടെ വീടിന്‍റെ വരാന്തയില്‍ മലമൂത്ര വിസര്‍ജനം നടത്തും ചില വിരുതന്‍മാര്‍. പിറ്റേ ദിവസം രാവിലെ അത് കഴുകി വൃത്തിയാകേണ്ടി വരുന്ന ഗൃഹനാഥയുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു. അതിനൊന്നും അവസരം കൊടുക്കാതിരിക്കാന്‍ മാര്‍ച്ച് 31നു ഞങള്‍ ഉറക്കമൊഴിച്ചിരിക്കും. ചാണകം മെഴുകി വൃത്തിയാക്കി ഇട്ടിരിക്കുന്ന മുറ്റത്ത്‌ കട്ടന്‍ കാപ്പിയും ചക്ക വറുത്തതും കഴിച്ചു വെളുക്കുവോളം വര്‍ത്തമാനം പറഞ്ഞിരിക്കും.....................